കൊച്ചി: നടന്‍ ജോജു ജോർജ്ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ അറസ്റ്റിന് കീഴടങ്ങുകയുള്ളൂവെന്ന് പ്രതിപട്ടികയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസിന്‍റെ ആരോപണം കോൺഗ്രസ് നിഷേധിച്ചു. പ്രതികളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ജോജുവിന്‍റെ വാഹനം തകര്‍ത്തതിന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ രണ്ട് പ്രതികള്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
ജോജു ജോര്‍ജ്ജിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ ബാബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജോജു സദാചാര പൊലീസിംഗ് കളിക്കുകയാണെന്നും സിപിഎം നേതൃത്വമാണ് ഒത്തുതീര്‍പ്പിന് നിന്ന ജോജുവിനെ പിന്തിരിപ്പിച്ചതെന്നും കെ ബാബു ആരോപിച്ചു. മാസ്ക് ധരിക്കാതെ റോഡില്‍ ഇറങ്ങിയ ജോജുവിനെതിരെ കേസ് എടുത്തിട്ടില്ലെന്നും, പൊലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്നും ബാബു പറഞ്ഞു. സിപിഎം നടത്തുന്ന പ്രതിഷേധ പരിപാടിയിലാണ് ജോജു ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് ആംബുലന്‍സില്‍ പോകേണ്ടി വരുമായിരുന്നുവെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റോഡ് ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മുന്‍ ഡി സി സി പ്രസിഡന്‍റ് വി ജെ പൗലോസാണ്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് കേസിലെ മൂന്നാംപ്രതിയാണ്.