കൊവിഡ്-19 രോഗം മൂലം കേരളത്തിൽ ആദ്യ മരണം. 69 കാരനായ കൊച്ചി മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ഇയാൾ. ഫെബ്രുവരി 16-നാണ് ഇയാൾ ദുബായിൽ നിന്നും കേരളത്തിൽ എത്തിയത്. ഇയാളുടെ ഭാര്യയും വിമാനത്താവളത്തിൽ നിന്ന് ഇയാൾ കയറിയ ഓൺലൈൻ ടാക്സി ഡ്രൈവറും രോഗ ബാധിതരാണ്. താമസിച്ചിരുന്ന ഫ്ലാറ്റിലെ 44 പേർ നിരീക്ഷണത്തിലാണ്. കേരളത്തിലെത്തിയ വിമാനത്തിലെ യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാർച്ച് 22-നാണ് ഇയാളെ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബൈപ്പാസ് സർജറിക്ക് ഇയാൾ നേരത്തെ വിധേയനായിരുന്നു. ന്യൂമോണിയയും ഉയർന്ന രക്തസമ്മർദ്ദവും ഇയാൾക്കുണ്ടായിരുന്നു.
ഭാര്യയുടെ ആരോഗ്യ നില തൃപ്തികരമാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സുരക്ഷാ നടപടി ക്രമങ്ങൾ പാലിച്ചായിരിക്കും മൃതദേഹം സംസ്കരിക്കുക. ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം ബന്ധുക്കൾക്ക് നൽകി. വളര കുറച്ച് ബന്ധുക്കളെ മാത്രമെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കൂ. ചടങ്ങിൽ പങ്കെടുത്തവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരും.