ഒടിടി റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. മരക്കാര്‍ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ കരിങ്കൊടി കെട്ടുകയും തിയറ്റര്‍ ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിക്കുകയും ചെയ്യും. മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമുളള മുന്നറിപ്പാണ് പ്രതിഷേധമെന്ന് ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു. തിയറ്റര്‍ ഉടമകള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.
ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ പിന്നീട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്നും അങ്ങനെ റിലീസ് ചെയ്യാന്‍ തയാറാവുന്ന തിയറ്റര്‍ ഉടമകളെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മരക്കാര്‍ അടക്കം അഞ്ചുസിനിമകളാണ് ഒടിടിക്ക് നല്‍കിയിരിക്കുന്നത്. ആരാധകരുടെ ആവശ്യത്തെത്തുടര്‍ന്ന് മരക്കാര്‍ തിയറ്ററിലും റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മരക്കാറിനെതിരെ പ്രതിഷേധിക്കാനുളള തിയറ്റര്‍ ഉടമകളുടെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം സിനിമാ തിയറ്ററുകള്‍ ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില നില്‍ക്കുന്നതെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞിരുന്നു. കേരളത്തിലെ തിയറ്ററുകള്‍ കാത്തിരുന്നത് മരക്കാറിനെയല്ല കുറിപ്പിനെയാണെന്നും തിയറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് കുറുപ്പെന്നും വിജയകുമാർ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പരമാവധി പിന്തുണ നല്‍കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം രണ്ട് ആഴ്ച്ച തിയറ്ററുകളില്‍ ഓടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ത്ഥന ചിത്രത്തിനുണ്ടാവുമെന്നും വിജയകുമാര്‍ പറഞ്ഞിരുന്നു.