തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ആമസോണ്‍ പ്രൈമിന് വിറ്റത് 90 കോടി രൂപക്ക് മുകളിലെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. മരക്കാര്‍ സിനിമയുടെ ചിത്രീകരണ ചെലവ് 90 കോടിക്കടുത്താണെന്ന് പ്രൊഡ്യൂസര്‍ ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭം നിർമാതാവിനാണ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മൂന്ന് മോഹന്‍ലാല്‍ ചിത്രം കൂടി ഒടിടിക്ക് നല്കാന്‍ തീരുമാനയെങ്കിലും ആമസോണ്‍ പ്രൈമിനാണോ അത് നല്‍കുകയെന്നത് വ്യക്തമായിട്ടില്ല. ബ്രോ ഡാഡിയും ട്വൽത് മാനും ഹോട്ട്സ്റ്റാറിലാണു റിലീസ്.
തിയേറ്റര്‍ ഉടമകളും ആന്‍റണി പെരുമ്പാവൂരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മരക്കാര്‍ ആമസോണ്‍ പ്രൈമിന് വിറ്റത്. മരക്കാര്‍ തിയറ്ററിലെത്തിക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 40 കോടി രൂപ അഡ്വാന്‍സ് നല്‍കി എന്നടക്കമുള്ള വാര്‍ത്തകള്‍ വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ്. എന്നാല്‍ നാലുകോടി രൂപ മാത്രമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. സിനിമ ഇരുപതുമാസം കയ്യില്‍ വച്ചത് തിയറ്ററുകളില്‍ കളിക്കാന്‍ മാത്രമാണ്. തിയറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട് എന്നാല്‍ അവര്‍ നേരിട്ടുളള ചര്‍ച്ചക്ക് തയാറായില്ല. നഷ്ടം വന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണ് മരക്കാര്‍. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അഭിപ്രായം ചോദിച്ച ശേഷം അവരുടെ അനുമതിയോടെയാണ് ചിത്രം ഒടിടിക്ക് നല്‍കിയത്. എന്നൊക്കെയാണ് മരക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവുര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അഞ്ചല്ല അമ്പത് സിനിമകള്‍ ഒടിടിക്ക് പോയാലും സിനിമാ തിയറ്ററുകള്‍ ഇവിടെ നിലനില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. സിനിമാ തിയറ്ററുകള്‍ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത അഞ്ച് സിനിമകളും ഒടിടിക്ക് നല്‍കിയതായുളള ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിനുപിന്നാലെയാണ് വിജയകുമാറിന്റെ അഭിപ്രായപ്രകടനം നടത്തിയത്.