ഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. യുപി സര്‍ക്കാരിന്‍റെ ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യാസതമായി പുതിയ റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. കര്‍ഷക കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റെതാണ് വിമര്‍ശനം.
കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസിന്‍റെ അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുവാന്‍ വിമരമിച്ച ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കും. അദ്ദേഹം ഉത്തര്‍പ്രദേശിന് പുറത്തു നിന്നുമായിരിക്കുമെന്നും എന്‍ വി രമണ പറഞ്ഞു. ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടു. വരുന്ന വെള്ളിയാഴ്ചക്കകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുവാന്‍ സുപ്രീംകോടതി യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ഷക കൊലപാതകത്തില്‍ ആകെ 16 പ്രതികളാണുള്ളതെന്നും ഇതില്‍ പതിമൂന്ന് പേര് അറസ്റ്റ് ചെയ്തുവെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസിലെ ഒരു പ്രതിയുടെ ഫോണ്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ളവരുടേത് ഇതുവരെ കണ്ടെത്താത്തത് എന്താണെന്നും കോടതി ചോദിച്ചു. പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്ന് അറിയിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ കാര്‍ കയറ്റി 8 പേരയാണ് കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം പൊലീസ് കസ്റ്റഡിയിലാണ്.