മുംബൈ: ആര്യന്‍ ഖാന്‍ പങ്കെടുത്ത ആഡംബര കപ്പലിലെ പാര്‍ട്ടിയിലേക്ക് തന്നെയും ക്ഷണിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ അസ്ലം ഷെയ്ഖ്. കാഷിഫ് ഖാൻ എന്നയാളാണ് തന്നെ പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ പരിചയമില്ല. നേരില്‍ കണ്ടിട്ടുണ്ടോയെന്നും അറിയില്ല. നിരവധി പരിപാടികളിലേക്ക് ക്ഷണം ലഭിക്കുന്നതിനാല്‍ ആ ഫോണ്‍ കോളിനെ അത്രകാര്യമായി എടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
ആഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിയിലേക്ക് മന്ത്രി അസ്ലം ഷെയ്ഖിനെയും, മറ്റ് പല മന്ത്രിമാരുടെ മക്കളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് എന്‍ സി പി നേതാവും മന്ത്രിയുമായ നവാബ് മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം ഷെയ്ഖിന്‍റെ വെളിപ്പെടുത്തല്‍. ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടയില്‍ ലഹരിമരുന്ന് പിടികൂടിയെന്ന കേസ് വ്യാജമാണെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വാദത്തിന് ശക്തി പകരുന്നതാണ് കൂടുതല്‍ പ്രമുഖരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്ന പുതിയ വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടക്കുന്നതിന്‍റെ ഭാഗമായാണ് ആഡംബര കപ്പലിലെ ലഹരിക്കേസ്. മഹാവികാസ് അഗാഡി സര്‍ക്കാര്‍ രൂപികരിച്ചത് മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കപ്പലിലെ ലഹരിമരുന്ന് പിടികൂടിയതിന് ഇത്രയും പ്രധാന്യം നല്‍കുന്നവര്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും നാവാബ് മാലിക് പറഞ്ഞു.