ലണ്ടന്‍: മലാല യൂസഫ് സായി പാക് യുവാവിനെ വിവാഹം ചെയ്തെന്ന വാർത്ത തന്നെ ഞെട്ടിച്ചെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്‍. പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവിനെ മലാല വിവാഹം കഴിക്കുമെന്നാണ് കരുതിയതെന്ന് തസ്ലീമ ട്വിറ്ററില്‍ കുറിച്ചു. 'മലാലക്ക് 24 വയസ്സ് മാത്രമാണ് പ്രായം. അവള്‍ ഒരു പാകിസ്താനിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോയ അവള്‍ ഒരു സുന്ദരനായ പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നാണ് ഞാന്‍ കരുതിയത്. 30 വയസ്സിനുമുമ്പ് വാഹം കഴിക്കുമെന്നും കരുതിയില്ല' എന്നാണ് തസ്ലീമയുടെ പരിഭവം.
യൗവനകാലത്തുതന്നെ മലാല പാകിസ്താൻകാരനും മുസ്ലിമുമായ ഒരാളെ വിവാഹം ചെയ്തതിൽ സ്ത്രീവിരുദ്ധരായ ഏതാനും താലിബാനികൾ സന്തോഷത്തിലാണെന്നും തസ്ലിമ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. സ്ത്രീകൾ സാമ്പത്തികമായി സ്വയം പര്യാപ്തത നേടുംവരെ വിവാഹം ചെയ്യരുതെന്നാണ് അവരുടെ നിലപാട്.
എന്നാല്‍ തസ്ലീമയുടെ അഭിപ്രായത്തിനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവരുന്നത്. 'ഓക്സ്ഫോഡില്‍ പഠിച്ച 'സുന്ദരനായ' ഒരു ഇംഗ്ലീഷുകാരനെയാണ് മലാല വിവാഹം കഴിക്കേണ്ടിയിരുന്നത്' എന്ന വാക്കുകളിലെ വരേണ്യ ബോധവും ജനാധിപത്യ നിരാസവുമൊക്കെയാണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. ഏത് പ്രായത്തിൽ ആരെ കല്യാണം കഴിക്കണം എന്നുള്ളതും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടുന്ന കാര്യങ്ങളാണെന്നും ചിലര്‍ അവരെ ഉണര്‍ത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
''2019-ലാണ് മലാലയും അസീറും പരിചയപ്പെടുന്നത്. അതിനുശേഷം വിവാഹത്തെ കുറിച്ചുള്ള മലാലയുടെ കാഴ്ചപ്പാടുതന്നെ മാറി. 'എന്തിനാണ് മനുഷ്യർ വിവാഹിതരാകുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലായെന്നും ഒരാളുടെ ജീവിതത്തിൽ സ്നേഹിക്കുന്ന ഒരു വ്യക്തി ഉണ്ടായിരിക്കണമെങ്കിൽ അയാള്‍ വിവാഹക്കരാറിൽ ഒപ്പുവെയ്ക്കുന്നത് എന്തിനാണ് എന്നും ചോദിച്ചിരുന്നയാളാണ് മലാല''- തസ്ലീമ കുറിച്ചു. എന്നാല്‍ കാഴ്ചപ്പാടുകള്‍ ഇരുമ്പുലക്കയല്ലെന്നും അത് കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറാന്‍ സാധ്യതയുള്ളതാണെന്നുമാണ് തസ്ലീമ നസ്റിന്‍റെ പോസ്റ്റിനോട് ഭൂരിപക്ഷം ആളുകളും പ്രതികരിച്ചത്.