കേരളത്തില്‍ ജെന്റര്‍ ന്യൂട്രലായ യൂണിഫോം കൊണ്ടുവരാനുള്ള ചർച്ച സ്വാഗതാർഹമാണെന്ന് അഡ്വ ഹരീഷ് വാസുദേവന്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്കൂളുകളില്‍ ഒരേപോലെയുള്ള യൂണിഫോം കൊണ്ടുവരാനുള്ള ചര്‍ച്ച പോലെ പ്രോഗ്രസീവായ ഒന്ന് വിദ്യാഭ്യാസ മേഖലയില്‍ അടുത്ത കാലത്തൊന്നും നടന്നിട്ടില്ലെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ജെന്റര്‍ ന്യൂട്രല്‍' ചര്‍ച്ചകള്‍ സാമൂഹിക മധ്യമങ്ങളില്‍ സജീവമാകുന്നതിനിടയിലാണ് ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്‌കൂളുകളിൽ ഒരേപോലുള്ള വസ്ത്രധാരണം (യൂണിഫോം) കൊണ്ടുവരാനുള്ള ചർച്ച പോലെ പ്രോഗ്രസീവായ ഒന്ന് വിദ്യാഭ്യാസ മേഖലയിൽ ഈ അടുത്ത കാലത്തൊന്നും നടന്നിട്ടില്ല. സംഗതി നടപ്പായാൽ, ഇതുവഴി കുഞ്ഞു മനസുകളിൽ ജെണ്ടർ തുല്യതയെപ്പറ്റി ഉണ്ടാകുന്ന അടിസ്ഥാന ബോധ്യങ്ങളും ചിന്തകളും കൊണ്ട് ഭാവിയിൽ കേരളീയ സമൂഹത്തിനു ഉണ്ടാക്കാൻ പോകുന്ന ഗുണങ്ങൾ എണ്ണിയാൽതീരില്ല. അതിന്റെ സാമൂഹികമെച്ചം കോടികളിൽ എണ്ണാൻ പറ്റില്ല. Beyond any quantification.
നാം കാണുന്ന കേരളം ഒരേകാലത്ത് സഞ്ചരിക്കുന്ന പൊതുഇടമല്ല. ഇവിടെ ചിലർ നൂറ്റാണ്ടുകളും ചിലർ പതിറ്റാണ്ടുകളും പിന്നിലാണ് ജീവിക്കുന്നത്. കാസർഗോഡ് MP വിമൻസ് കോളേജ് ഉദ്‌ഘാടനത്തിനു പോയപ്പോൾ വേദിയിലോ സദസ്സിലോ മരുന്നിനു പോലും സ്ത്രീകൾ കാണാത്തത് കണ്ടു കാണുമല്ലോ, അതും കേരളമാണ്. വനിതാ സംഘടനകളുടെ പരിപാടിക്ക് പോലും സ്റ്റേജിൽ ഒറ്റ വനിതയെ ഇരുത്താത്തതും നാം കണ്ടിട്ടുണ്ട്. വിവാഹപരസ്യമോ കാർഡോ നൽകുമ്പോൾ വധുവിന്റെ ഫോട്ടോയ്ക്ക് പകരം പൂമ്പാറ്റയെ വെച്ചു അഡ്ജസ്റ്റ് ചെയ്യുന്നതും നാം കാണാറുണ്ട്. മെൻസസ് ദിവസങ്ങളിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഷ്ഠിക്കാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീകൾ ഇന്നും എത്രയോ വീടുകളിലുണ്ട്. ജോലിക്ക് പോകാനോ പഠിക്കാനോ അനുമതി കിട്ടാത്ത സ്ത്രീകളുണ്ട്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം കിട്ടാത്ത സ്ത്രീകളാണ് അധികവും.. എന്തിനേറെ, എല്ലാ മേഖലയിലും സ്ത്രീയെ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പിന്നോട്ട് അടിക്കുന്ന തീരുമാനങ്ങൾ സ്വഭാവികമെന്നോണം നടപ്പാകുന്ന നാടാണ് കേരളം. ഇതുവരെ വിദ്യാഭ്യാസ മേഖലയിൽ സർക്കാരുകൾ നടപ്പാക്കാൻ ശ്രമിച്ച എല്ലാ പുരോഗമന തീരുമാനങ്ങളെയും അട്ടിമറിച്ചു പൊളിച്ചത് ഇവിടുള്ള സംഘടിത മതസ്ഥാപനങ്ങളും അവരുടെ അധികാരവുമാണ്. അവരിൽ മിക്കവർക്കും വോട്ടുബാങ്കുണ്ട്.
ആ കേരളത്തിലാണ് ജെന്റര്‍ ന്യൂട്രലായ യൂണിഫോം കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നത്. ചർച്ച തന്നെ സ്വാഗതാർഹമാണ്. പുരോഗമനപരമാണ്.ജെന്റര്‍ ന്യൂട്രൽ യൂണിഫോം എങ്ങനെ ആകണമെന്ന കാര്യത്തിൽ ഒരു ഡിസൈൻ മത്സരം തന്നെ വിദ്യാഭ്യാസ വകുപ്പ് നടത്തണമെന്നാണ് എന്റെ അഭിപ്രായം. കിട്ടുന്ന ഡിസൈനിൽ നിന്ന് കൊള്ളാവുന്ന ഒന്ന് തെരഞ്ഞെടുക്കാൻ അന്താരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസ വിദഗ്ധർ അടങ്ങിയ ഒരു സമിതിയെ വെയ്ക്കുക. തെരഞ്ഞെടുക്കുന്ന ഡിസൈനിന് ഒരുലക്ഷം രൂപ സമ്മാനവും പ്രഖ്യാപിക്കുക.