ഇന്ധനവില വര്‍ധനക്കെതിരെ പാര്‍ലമെന്‍റിലേക്ക് സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നുവെന്ന് എ എം ആരിഫ് എം പി. വ്യാഴാഴ്ച നിയമസഭയിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ വാദത്തിന് മറുപടി പറയവേ പ്രതിഷേധത്തിൽ ആരിഫ് പങ്കെടുത്തിരുന്നില്ലയെന്ന പ്രതിപക്ഷ നേതാവിന്‍റെ വിവാദ പരമര്‍ശത്തിനെതിരെയാണ് ആരിഫ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ചിത്രം സഹിതം പങ്കുവെച്ച് എ എം ആരിഫ് എം പി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
വി.ഡി.സതീശൻ മാപ്പ് പറയണം.
പെട്രോൾ വിലവർദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചർച്ചക്കിടെ എന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് ആഗസ്ത് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷപാർട്ടി എം.പി.മാർ സംയുക്തമായി നടത്തിയ സൈക്കിൾ ചവിട്ടൽ സമരത്തിൽ ഞാൻ പങ്കാളിയായിരുന്നില്ല എന്ന് വി.ഡി.സതീശൻ നിയമസഭയിൽ എന്റെ അസാന്നിധ്യത്തിൽ പറഞ്ഞത് വസ്തുതാവിരുദ്ധവും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്.
ഞാൻ സൈക്കിൾ ചവിട്ടിയ വീഡിയോയും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധ്Iർ രഞ്ജൻ ചൗധരിയുമായി സമരത്തിൽ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളിൽ ഉൾപ്പടെ തെളിവായുള്ളപ്പോൾ ഇത്തരമൊരു പരാമർശം നടത്തിയത് എപ്പോൾ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശൻ കരുതുന്നതുകൊണ്ടാകാം.
സതീശന്റെ ദേശീയ നേതാവും കേരളത്തിൽ നിന്നുള്ള എം.പി.യായിട്ടുകൂടി സഭയിൽ വല്ലപ്പോഴും മാത്രം ഹാജരാകുന്ന രാഹുൽ ഗാന്ധി, ഈ സഭാകാലയളവിൽ എപ്പോഴെങ്കിലും പെട്രോളിയം വിലവർദ്ധനവിനെപ്പറ്റി സംസാരിക്കാൻ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സതീശൻ തയ്യാറാകണം. പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർ ശ്രീ എം.ബി.രാജേഷിന് കത്ത് നൽകി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക