ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നില്ലെന്ന പരാതിയില്‍ പാര്‍ട്ടി പരസ്യശാസന നടത്തിയ മുന്‍ മന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ ജി സുധാകരനെ പുകഴ്ത്തി എച്ച് സലാം എം എല്‍ എ. സുധാകരന്‍ മികച്ചൊരു നേതാവാണെന്നും എന്നെയും അദ്ദേഹത്തെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും സലാം പറഞ്ഞു. മാധ്യമ പരിലാളന ഏറ്റുവാങ്ങിയ നേതാവല്ല അദ്ദേഹമെന്നും എച്ച് സലാം കൂട്ടിച്ചേര്‍ത്തു. സുധാകരന് ശേഷം അമ്പലപ്പുഴയില്‍ നിന്നും എം എല്‍ എയായ നേതാവാണ് എച്ച് സലാം.
നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ ജി സുധാകരനെതിരെ വാര്‍ത്തകള്‍ നല്‍കി അദ്ദേഹത്തെ ചെറുതാക്കി കാണിക്കരുത്. മാധ്യമങ്ങളുടെത് ശരിയായ രീതിയല്ല. എം എല്‍ എ എന്ന നിലക്ക് അദ്ദേഹം മഹാനായ നേതാവാണ്. ഞാന്‍ അദ്ദേഹത്തെക്കാള്‍ താഴെ നില്‍ക്കുന്നയാളാണ്. അമ്പലപ്പുഴയിൽ സുധാകരൻ്റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ ആളാണ് ഞാന്‍ - എച്ച് സലാം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ സജീവമായിരുന്നില്ലെന്ന പരാതിയുമായി എച്ച് സലാം മുന്നോട്ട് വന്നതോടെയാണ് സിപിഎം പ്രത്യേക അന്വേഷണകമ്മീഷനെ വച്ചതും കമ്മീഷൻ സുധാകരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. സുധാകരനെതിരായ പരാതികളെ മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എം പി എന്നിവരും പിന്തുണച്ചിരുന്നു. സുധാകരന്‍റെതായ ഇടപെടൽ പാർട്ടി വിജയത്തിനായി ഉണ്ടായില്ലെന്നും സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് ജി സുധാകരൻ പ്രതീക്ഷിച്ചിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. പാര്‍ട്ടി കൊണ്ടു വന്ന പുതിയ മാറ്റത്തോടുള്ള അസംതൃപ്തി ജി സുധാകരന്റെ പെരുമാറ്റത്തിൽ പ്രകടമാമായിരുന്നുവെന്നും മാറ്റം ഉൾക്കൊണ്ട് നേതാവിന്‍റെ ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കാതെയായിരുന്നു സുധാകരനെതിരെ പരസ്യശാസനയെന്ന ശിക്ഷാ നടപടിയിലേക്ക് പാര്‍ട്ടി നീങ്ങിയത്.