ചെന്നൈ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലം മാറ്റി. ജസ്റ്റിസ് സഞ്ജിബ് ബാനർജിയെയാണ് മേഘാലയയിലേക്ക് സ്ഥലം മാറ്റിയത്. കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയെന്നും കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതിനെതിരെ കേന്ദ്രം നടപടി സ്വീകരിച്ചില്ലെന്നും വാക്‌സിൻ വിതരണത്തില്‍ അപാകതകളുണ്ടെന്നും ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. സെപ്റ്റംബർ 16ന് ചേർന്ന കൊളീജിയം യോഗത്തിലെ ശുപാർശ നവംബർ 9 നാണ് പ്രസിദ്ധീകരിച്ചത്.
കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റാലികൾ നടത്താൻ അനുവാദം നല്‍കിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ജസ്റ്റിസ് ബാനർജി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അതുകൊണ്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും സഞ്ജിബ് ബാനർജി വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പുതുച്ചേരി ഘടകം തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്കായി വോട്ടർമാരുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്തുവെന്നും മറ്റൊരു വിധി ന്യായത്തില്‍ അദ്ദേഹം നിരീക്ഷിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ചീഫ് ജസ്റ്റിനെ മാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ 200 അഭിഭാഷകർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ധൃതി പിടിച്ചാണ് സഞ്ജിബ് ബാനർജിയുടെ സ്ഥലം മാറ്റമെന്നും അഭിഭാഷകർ കത്തില്‍ പറയുന്നു.