തിരുവനന്തപുരം: അധ്യാപികമാർക്ക് സാരി നിര്‍ബന്ധമാക്കിയിട്ടില്ലെന്നും മാന്യമായ ഏത് വസ്ത്രം ധരിച്ചും ജോലിക്കെത്താമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കൊടുങ്ങല്ലൂരില്‍ നിന്നുളള അധ്യാപികയുടെ പരാതിയിലിടപെട്ടാണ് മന്ത്രി വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്. NET ഉം, MA ഉം Bed ഉം പൂര്‍ത്തിയാക്കിയ അധ്യാപികയ്ക്ക് ജോലി വേണമെങ്കില്‍ സാരി ഉടുത്തേ പറ്റു എന്നൊരു നിബന്ധന അധികാരികള്‍ മുന്നോട്ടുവച്ചതായി അറിഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുളള അധ്യാപകര്‍ക്ക് ഇഷ്ടമുളള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ലെന്ന് മന്ത്രി പറഞ്ഞു.
'സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അധ്യാപികമാര്‍ സാരി ധരിച്ച് ജോലി ചെയ്യണമെന്ന നിയമമില്ല. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ് എന്നിട്ടും ഡ്രെസ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശി ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ് എന്ന് ഉത്തരവാകുന്നു' എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ അകാരണമായി ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് 2014-ല്‍ ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു എന്നാല്‍ ഇപ്പോഴും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സാരി നിര്‍ബന്ധമാക്കുന്നതായി അറിയാന്‍ സാധിച്ചു, അതുകൊണ്ടാണ് വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിക്കുന്നതെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.