ഡല്‍ഹി: ഇന്ധന നികുതി സംബന്ധിച്ച സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ ആരോപണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട് ബാലഗോപാല്‍ ചില കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാദം തെറ്റാണെങ്കില്‍ കേന്ദ്ര ധനമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും ചിദംബരം ട്വീറ്റ് ചെയ്തു. പെട്രോള്‍ നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ച തുകയുടെ 41 ശതമാനമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി നല്‍കിയിരിക്കുന്നത്. ബാക്കി 59 ശതമാനം അതായത് 3,54,000 കോടി രൂപ കേന്ദ്രത്തിനാണ് ലഭിച്ചതെന്നുമായിരുന്നു ബാലഗോപാല്‍ ആരോപിച്ചത്.
2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്‍റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക