ദത്തുവിവാദത്തില്‍ അനുപമയുടെ പങ്കാളി അജിത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധമ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ആസാദ്. അജിത്തിനെപറ്റി ആര്‍ക്കും എന്തും പറയാമെന്ന ധാരണയുണ്ട്. പലര്‍ക്കും അയാള്‍ തൊഴിലാളിയോ, പ്രാന്തവല്‍കൃതനോ അസ്പൃശ്യനോ ആണ്. അയാളെ വിത്തുകാളയെന്നു വിളിക്കുന്ന അധമ പരാമര്‍ശങ്ങളും കണ്ടു. അടിസ്ഥാന സമൂഹത്തോടുളള പകപോക്കലാണ് ഇതെന്ന് ആസാദ് പറയുന്നു.
ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായില്ല. കാരണം അയാള്‍ക്ക് വര്‍ഗ സുരക്ഷയും പ്രിവിലേജുമുണ്ട്. അജിത് അധകൃതനായിപ്പോയി. അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേല്‍ ജാതിഹിന്ദുത്വ ഫാഷിസം തേര്‍വാഴ്ച്ച നടത്തുകയാണെന്നും സര്‍ക്കാര്‍ അധികാര സ്ഥാപനങ്ങളും സവര്‍ണ രാഷ്ട്രീയവും അടിസ്ഥാനേതര വര്‍ഗ താല്‍പ്പര്യങ്ങളും ചേര്‍ന്നുള്ള ഗൂഢ പദ്ധതികളാണ് അനുപമയ്ക്കും അജിത്തിനും മേല്‍ അരങ്ങേറുന്നതെന്നും ആസാദ് കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ആസാദിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
അനുപമയുടെ ജീവിതപങ്കാളിയായ അജിത്തിനെപ്പറ്റി ആര്‍ക്കും എന്തും പറയാമെന്ന ഒരു ധാരണയുണ്ട്. അയാള്‍ തൊഴിലാളിയോ പ്രാന്തവല്‍കൃതനോ അസ്പൃശ്യനോ ആണ് പലര്‍ക്കും. അയാള്‍ക്ക് നേരത്തേതന്നെ കുട്ടികളെ ചാര്‍ത്തിക്കൊടുക്കാന്‍ തുടങ്ങിയവരെ സോഷ്യല്‍ മീഡിയയില്‍ കണ്ടതാണ്. ഒരു ഭാര്യയെ വിവാഹമോചനം നടത്തി അവരെ സങ്കടത്തിലാഴ്ത്തിയെന്ന് മനുഷ്യസ്നേഹപരമായ കരച്ചിലുകളും കേട്ടിരുന്നു. 'വിത്തുകാള'യെന്നും മറ്റും അധിക്ഷേപിക്കുന്ന അധമ പരാമര്‍ശങ്ങളും കണ്ടു. ഗംഭീരമാണ് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം! അത് അടിസ്ഥാന സമുദായത്തോട് പകപോക്കുകയാണ്!
ഒരു ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച (വിവാഹമോചനം നേടിയ) ഒരു യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം. അത് തെറ്റല്ല. കാരണം അയാള്‍ക്ക് പ്രിവിലേജുണ്ട്. മേല്‍പറഞ്ഞ പരാതികളോ പരാമര്‍ശങ്ങളോ ആക്ഷേപങ്ങളോ അയാള്‍ക്കുമേല്‍ വരില്ല. അയാള്‍ വര്‍ഗസുരക്ഷ അനുഭവിക്കുന്നുണ്ട്. എം എല്‍ എമാരില്‍ ചിലരും ആക്ഷേപത്തിന് ഇരയാവാത്തത് അവരുടെ മേല്‍ത്തട്ട് സുരക്ഷകൊണ്ടാവണം. അജിത് പാവമൊരു 'അധകൃത'നായിപ്പോയി!
മധ്യവര്‍ഗ ഉപരിവര്‍ഗ ജീവിതങ്ങളില്‍ എന്തുമാവാം! എത്രയോ പെണ്‍കുട്ടികളുടെ പരാതികള്‍ എങ്ങനെ രാഷ്ട്രീയ മേലാളര്‍ തീര്‍പ്പാക്കിയെന്ന് നാം കണ്ടതാണ്. എത്ര നേതാക്കള്‍തന്നെ ഇളംപ്രായത്തിലുള്ള പെണ്‍കുട്ടികളെ സ്നേഹിച്ചു വിവാഹം ചെയ്തിട്ടുണ്ട്! ആദ്യവിവാഹമല്ലാതെ, അതു നിലനില്‍ക്കുമ്പോള്‍ മറ്റു ബന്ധങ്ങളില്‍ കുട്ടികളുണ്ടായവരുടെ കഥകള്‍ നമുക്ക് അപരിചിതമാണോ? കലാ സാഹിത്യരംഗത്തും അത്തരം അനുഭവങ്ങളില്ലേ? അവിടെയൊക്കെ വീട്ടുകാരുണ്ടായിരുന്നു. അവരുടെ വേദനകളെപ്പറ്റി 'നവോത്ഥാന രാഷ്ട്രീയം' മിഴിനീര്‍ വാര്‍ക്കുന്നതു കണ്ടിട്ടേയില്ല.
അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേല്‍ ജാതിഹിന്ദുത്വ ഫാഷിസം തന്നെയാണ് തേര്‍വാഴ്ച്ച നടത്തുന്നത്. നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളം. സര്‍ക്കാര്‍ അധികാര സ്ഥാപനങ്ങളും സവര്‍ണ രാഷ്ട്രീയവും അടിസ്ഥാനേതര വര്‍ഗ താല്‍പ്പര്യങ്ങളും ചേര്‍ന്നുള്ള ഗൂഢ പദ്ധതികളാണ് അനുപമയ്ക്കും അജിത്തിനും മേല്‍ അരങ്ങേറുന്നത്. മുഖ്യമന്ത്രി മുതല്‍ ന്യായീകരണ കാലാള്‍വരെ ഒരേ ലക്ഷ്യത്തോടെ അവര്‍ക്കു മേല്‍ ചാടി വീഴുന്നു. ഈ ഹിംസ നിസ്സംഗമായി നോക്കിക്കാണാന്‍ ഒരു മനുഷ്യസ്നേഹിക്കും സാദ്ധ്യമല്ല.
അനുപമയുടെയും അജിത്തിന്റെയും പോരാട്ടം വിജയിക്കുകതന്നെ വേണം. അഭിവാദ്യം, ഐക്യദാര്‍ഢ്യം
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക