തിരുവനന്തപുരം: കൃത്യമായി ശമ്പളം ലഭിക്കാത്തതിനെതിരെ പണിമുടക്ക് നടത്താനൊരുങ്ങി കെ എസ് ആർ ടി സി ജീവനക്കാർ. നവംബര്‍ പകുതിയായിട്ടും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം ലഭിക്കുന്നതുവരെെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് അറിയിച്ചു. മറ്റ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്തതിനുശേഷം തിയതി പ്രഖ്യാപിക്കുമെന്നും ടിഡിഎഫ് പ്രതിനിധികള്‍ വ്യക്തമാക്കി.
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം വൈകുന്നതിനെതിരെ ഈ മാസം അഞ്ച് ആറ് തിയതികളില്‍ ജീവനക്കാര്‍ സൂചനാ സമരം നടത്തിയിരുന്നു. പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ജീവനക്കാര്‍ക്ക് മാസശമ്പളം പോലും ലഭിക്കാത്ത സ്ഥിതിയാണുളളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി പ്രതിമാസം 80 കോടി രൂപയോളമാണ് വേണ്ടത്. ഒക്ടോബറില്‍ 113 കോടിയായിരുന്നു കെ എസ് ആര്‍ ടി സിയുടെ വരുമാനം. ഇതില്‍ അറുപത് കോടി രൂപയോളം ഇന്ധനത്തിനും സ്‌പെയര്‍ പാര്‍ട്ടിസിനുമായി വിനിയോഗിച്ചു. നിലവിലെ അവസ്ഥയില്‍ പെന്‍ഷനുപുറമേ ശമ്പളത്തിനും സര്‍ക്കാരിന്റെ സഹായം കെ എസ് ആര്‍ ടി സിക്ക് ആവശ്യമാണ്. സര്‍ക്കാര്‍ സഹായം സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ തീരുമാനം നീളുന്നതാണ് ജീവനക്കാരുടെ ശമ്പളം വൈകാന്‍ കാരണം.