ക്വിറ്റോ: ഇക്വഡോറിലെ ജയിലില്‍ വീണ്ടും കലാപം. ജയിലിലെ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 68 പേര്‍ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വില്‍ നഗരത്തിലെ ലിറ്റോറല്‍ ജയിലില്‍ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലും സമാനമായ ആക്രമണങ്ങള്‍ അരങ്ങേറുകയും 119 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
മെക്സിക്കന്‍ കുറ്റവാളി സംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഒരു ഗുണ്ടാസംഘത്തിന്റെ നേതാവ് കഴിഞ്ഞ ദിവസം ജയില്‍മോചിതനായിരുന്നു. ഇയാളുടെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങള്‍ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമാണ് ആക്രമണത്തിന്‍റെ കാരണമായി പൊലീസ് പറയുന്നത്. അതോടൊപ്പം ഗുണ്ടാ സംഘങ്ങള്‍ ജയിലിന്‍റെ മതിലുകള്‍ തകര്‍ക്കുകയും, കിടക്കകള്‍ കത്തിക്കുകയും ചെയ്തു.
മനുഷ്യ ജീവൻ നഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് വളരെയധികം ദുഖമുണ്ട്. 2021-ൽ ഇക്വഡോറിലെ ജയിൽ കലാപങ്ങളിൽ ഇതുവരെ 300 ഓളം തടവുകാർ കൊല്ലപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമാണിത് - ഗ്വായാസ് ഗവർണർ പാബ്ലോ അറോസെമെന പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജയിലുകളില്‍ നിന്ന് മയക്കുമരുന്നും തോക്കുകളും വാളുകളും പൊലീസ് കണ്ടെടുത്തു. ഇക്വഡോറിലെ ജയിലുകളില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കുറ്റവാളികള്‍ അവിടെയുണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ഇത് ആക്രമണങ്ങള്‍ പെരുകുന്നതിന്‍റെ കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.