കൊച്ചി: ഐ എസ് ആര് ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചാരക്കേസ് അന്വേഷണം നടത്തിയ സി ബി ഐയും നമ്പി നാരായണനും തമ്മിലുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐ എസ് ആർ ഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ് വിജയൻ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
നമ്പി നാരായണന് ഭൂമി വാങ്ങി നല്‍കിയതിന്റെ രേഖകള്‍ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാരക്കേസ് അട്ടിമറിക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനും സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നാണ് ഹര്‍ജിയിലെ പ്രധാനാരോപണം. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ രാജേന്ദ്രനാഥ് കൗളും മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായുള്ള ഭൂമി ഇടപാടുകള്‍ പരിശോധിക്കണമെന്നും വിജയന് നല്കിയ ഹര്‍ജിയില്‍ പറയുന്നു. ചാരക്കേസ് അന്വേഷണ സമയത്ത് സൗത്ത് സോൺ ഐ ജിയായിരുന്ന രമൺ ശ്രീവാസ്തവക്കെതിരെയും ആരോപണം ഉയർന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഐ എസ് ആര് ഒ ചാരക്കേസ് ഗൂഢാലോചനാ കേസില്‍ സിബിഐ സമര്‍പ്പിച്ച എഫ് ഐ ആറില്‍ സിബി മാത്യൂസും ആര് ബി ശ്രീകുമാറും കെ കെ ജോഷ്വയും അടക്കം 18 പ്രതികളാണുള്ളത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ് ഐ ആര് സമര്‍പ്പിച്ചത്. കേരളാ പോലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം പ്രതികളാണ്. പേട്ട സി ഐ ആയിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ കെ ജോഷ്വ അഞ്ചാം പ്രതിയും ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര് ബി ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതുമാണ്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി ആര് രാജീവന്, എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
നമ്പി നാരായണനുമായി ബന്ധപ്പെട്ട ചാരക്കേസാണ് രാജ്യത്തെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ മുന്നോട്ടുപോക്കിന് തടസ്സമായത്. 1999-ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷങ്ങള്‍ വൈകിയാണ് പൂര്‍ത്തിയായത്. ചാരക്കേസില്‍ കേസില്‍ ഉള്‍പ്പെട്ട് വ്യക്തി ജീവിതത്തിലും ശാസ്ത്രജ്ഞന് എന്ന നിലയിലുള്ള പ്രൊഫഷണല്‍ ജീവിതത്തിലും വലിയ നഷ്ടങ്ങള്‍ സംഭവിച്ച നമ്പി നാരായണന് കോടതി ഉത്തരവ് പ്രകാരം നഷ്ട പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു.