ചെന്നൈ: ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണം. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ലീഗല്‍ നോട്ടീസയച്ചിരിക്കുകയാണ് സാമുദായിക സംഘടനയായ വണ്ണിയാർ സംഘം. ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സംഘത്തിന്റെ ആവശ്യം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കള്‍ ആരോപിക്കുന്നത്.
'മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കാതെ സൂര്യയെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരനെ വണ്ണിയാര്‍ സമുദായ അംഗമായി ചിത്രീകരിക്കാനുളള ശ്രമം നടന്നിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും അണിയറപ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞില്ല. അതിനാല്‍ അടുത്ത ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ആ ദേഷ്യം പ്രകടിപ്പിക്കുക തന്നെ ചെയ്യും എന്നും അരുള്‍മൊഴി കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമിലൂടെയാണ് ജയ് ഭീം റിലീസ് ചെയ്തത്. സൂര്യയുടെ കരിയറില്‍ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ചിത്രമാണ് ജയ് ഭീം. സൂര്യയോടൊപ്പം ലിജോ മോള്‍, മണികണ്ഠന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇരുള വിഭാഗത്തിന് നീതി നേടിക്കൊടുക്കുന്ന ചന്ദ്രു എന്ന അഭിഭാഷകനന്റെ വേഷമാണ് സൂര്യ സിനിമയില്‍ അവതരിപ്പിച്ചത്. വലിയ പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ടുപോവുന്നതിനിടെയാണ് ചിത്രത്തിനെതിരെ വണ്ണിയാര്‍ സംഘം രംഗത്തെത്തിയിരിക്കുന്നത്.