ഡല്‍ഹി: സ്വവര്‍ഗാനുരാഗിയായ മുതിര്‍ന്ന അഭിഭാഷകനെ ആദ്യമായി ജഡ്ജിയായി നിര്‍ദ്ദേശിച്ച് സുപ്രീം കോടതി കൊളീജിയം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍ അഭിഭാഷകനായ സൗരഭ് കിർപാല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായാണ് അധികാരം ഏല്‍ക്കുക. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് യു യു ലളിത്, എ എം ഖാൻവിൽകർ, ഡിവൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട കൊളീജിയമാണ് സൗരഭിന്‍റെ പേര് നിർദേശിച്ചത്.
ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തുന്ന അഭിഭാഷകനാണ് സൗരഭ് കിർപാല്‍. രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം. ഈ കേസിലാണ് 2018-ൽ സ്വവർഗാനുരാഗം കുറ്റകൃത്യമല്ല എന്ന വിധി വരുന്നത്.
2017- ല്‍ സൗരഭ് കിർപാലിന്‍റെ പേര് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്‍റലിജൻസ് ബ്യൂറോ നടത്തിയ പരിശോധന കിർപാലിന് തിരിച്ചടിയായി. കിർപാലിന്‍റെ പങ്കാളി വിദേശ പൗരനാണെന്ന കാരണം ചൂണ്ടിക്കാട്ടി ഐബി നിയമനത്തിനെതിരായി 2018- ലും 2019- ലും അദ്ദേഹത്തിനെതിരെ റിപ്പോർട്ട് സമർപ്പിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായി കിര്‍പാലിന്‍റെ പങ്കാളി സ്വിസ്സ് എംബസിയിലെ ജീവനക്കാരനാണെന്ന് കേന്ദ്ര സർക്കാര്‍ മറുപടി നല്‍കി. എന്നാല്‍ 2021-ല്‍ അദ്ദേഹത്തിന് ഡല്‍ഹി ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ എന്ന അംഗീകാരം നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വവര്‍ഗ അനുരാഗിയായതിനാലാണ് തന്നെ ജഡ്ജിയായി നിയമിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത് എന്ന് സൗരഭ് കിര്‍പാല്‍ നേരത്തെ ആരോപിച്ചിരുന്നു.''എന്‍റെ പങ്കാളി വിദേശ പുരുഷനായതാണ് പ്രശ്നം. മറിച്ച് ഒരു വിദേശവനിതയായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല''- എന്നായിരുന്നു സൗരഭ് കിര്‍പാലിന്റെ വാക്കുകള്‍. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് സൗരഭ് കിർപാല്‍ പഠനം പൂര്‍ത്തിയാക്കിയത്. 2002-ല്‍ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ഭുപീന്ദര്‍ നാഥ് കിർപാലി (ബി എൻ കിർപാൽ) ന്‍റെ മകനാണ് സൗരഭ് കിർപാൽ.