കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോദി രാജ്യദ്രോഹിയെന്ന് മുദ്ര കുത്തുമ്പോള്‍ പിണറായി വിജയന്‍ ദേശദ്രോഹിയെന്നാണ് മുദ്ര കുത്തുകയെന്നും വിഡി സതീശന്‍ ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്‍പോട്ട് പോകാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് സാധിക്കുക. അധികഭാരമായി കടം എടുത്ത് കൂട്ടുന്നത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും വിഡി സതീശന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പഠനം കൂടാതെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ദോഷം ചെയ്യും. പദ്ധതിയ്ക്ക് വേണ്ട 1.30 ലക്ഷം കോടി ചെലവ് സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. 2018 ല്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കണക്കനുസരിച്ച് 124000 കോടി ചെലവാകുമെന്നാണ് വ്യക്തമാകുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാരിസ്ഥിതിക പഠനം നടത്താതെ കോട്ട പോലെ കെട്ടിയുയർത്തുന്ന സിൽവർ ലൈൻ കേരളത്തെ വെള്ളത്തിനടിയിലാക്കും. ഒരു അനുമതിയും ലഭിക്കാതെ ഭൂമിയെടുപ്പും കൺസൾട്ടൻസിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകും. അല്ലാതെ ഇതൊന്നും കേരളത്തിൻ്റെ മുൻഗണനകളല്ല. കേരളത്തിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയുള്ള ഒരു വികസനവും സ്വീകാര്യമല്ല. സന്തുലിതമായ വികസനമാണ് സംസ്ഥാനത്തിനു വേണ്ടതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.