കോവിഡ് ചട്ടങ്ങൾ ലംഘിച്ച് കൂട്ടം കൂടി നിന്നവരെ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂര്‍ എസ്.പി. യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി. കണ്ണൂര്‍ അഴീക്കലില്‍ കടയുടെ മുന്നില്‍ കൂട്ടം കൂടി നിന്നവര്‍ക്കാണ് എസ്പി ഇത്തരത്തിൽ സ്കൂൾ ശിക്ഷ നടപ്പാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ഇത്തരത്തില്‍ ശിക്ഷിച്ചത്.
ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക് ഡൗൺ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പൊലീസ് പരസ്യശിക്ഷ നടപ്പാക്കിയത്. എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 'സര്‍ക്കാര്‍ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത്' എന്ന് ചോദിച്ചാണ് എസ്.പി ഇവരോട് ഏത്തമിടാന്‍ പറഞ്ഞത്. പറഞ്ഞത് അതുപോലെ മടികൂടാതെ അവർ അനുസരിക്കുകയും ചെയ്തു. ഞാൻ ഇനി നിർദേശങ്ങൾ ലംഘിക്കില്ല, ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാം എന്നും എഴുതി വാങ്ങിച്ചതിന് ശേഷമാണ് പൊലീസ് അവരെ വിട്ടയച്ചത്.