ഡല്‍ഹി: ടെലിവിഷന്‍ ചര്‍ച്ചകളാണ് രാജ്യത്തെ ഏറ്റവും വലിയ മലിനീകരണമെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ. ഡല്‍ഹിയിലെ വായു മലിനീകരണം സംബന്ധിച്ച് വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കവേയാണ് സുപ്രീംകോടതി മാധ്യമ ചര്‍ച്ചകള്‍ക്കെതിരേ രൂക്ഷമായ പരാമര്‍ശം നടത്തിയത്. വായുമലിനീകരണത്തിന് പ്രധാന കാരണം അയൽസംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ ആണെന്ന് ദില്ലി സർക്കാർ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. കര്‍ഷകര്‍ വൈക്കോൽ കത്തിക്കുന്നതുമൂലം വളരെ കുറഞ്ഞ മലിനീകരണമേ ഉണ്ടാകുന്നുള്ളൂ എന്ന ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ടിലെ പരാമര്‍ശം ചീഫ് ജസ്റ്റിസ് വായിച്ചു. എന്നാല്‍ അത് പഴയ കണക്കാണെന്നും പുതിയ പഠനം നടക്കുന്നുണ്ടെന്നുമായിരുന്നു സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി മറുപടി നല്‍കിയത്.
എന്നാല്‍ കര്‍ഷകരെ വിമര്‍ശിക്കുന്നവരുടെയും കര്‍ഷകരുടെയും സാമൂഹ്യ ജീവിതത്തിലെ അന്തരവും വൈരുദ്ധ്യവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ വാദങ്ങള്‍ക്ക് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞത്. പഞ്ചനക്ഷത്രഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, എല്ലാ വർഷവും ഈ സമയത്ത് മലിനീകരണ വിഷയത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. പ്രശ്നത്തിലെ രാഷ്ട്രീയം മാറ്റിവെച്ചു നോക്കിയാല്‍ കര്‍ഷകര്‍ വൈക്കോൽ കത്തിക്കുന്നത് മലീനികരണത്തിന്‍റെ പ്രധാന കാരണമാണെന്ന വസ്തുത കോടതിയെ അറിയിക്കേണ്ട ചുമതല മാത്രമേ സര്‍ക്കാര്‍ നിര്‍വഹിക്കുന്നുള്ളൂ എന്നാണ് സിങ്‌വി അതിനു മറുപടി നല്‍കിയത്.
എന്നാല്‍, നിങ്ങളെന്തൊക്കെ പറഞ്ഞാലും കർഷകരെ ശിക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു എന്‍. വി. രമണയുടെ മറുപടി. ഒരാഴ്ചത്തേക്കെങ്കിലും വൈക്കോൽ കത്തിക്കരുതെന്ന് കർഷകരോട് അഭ്യർത്ഥിക്കാൻ ഇതിനകം തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു പോയതുകൊണ്ടൊന്നും അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെടില്ല. ടെലിവിഷന്‍ ചര്‍ച്ചകളാണ് മറ്റേതിനെക്കാളും ഏറ്റവും വലിയ മലിനീകരണം. എല്ലാവർക്കും അവരവരുടെ അജണ്ടയുണ്ട്. എന്നാല്‍ ഇവിടെ യഥാര്‍ത്ഥ പ്രശ്നമെന്താണെന്നും അതിനുള്ള പരിഹാരമെന്താണെന്നും കണ്ടെത്താനാണ് ശ്രമിക്കുന്നത് - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകളും കോളേജുകളും വ്യവസായശാലകളും അടച്ചിടാന്‍ തീരുമാനമായി. അടിയന്തര നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചേർന്ന, 'എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷൻ' യോഗത്തിനു ശേഷമാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബർ 21 വരെയാണ് നിയന്ത്രണം ഉണ്ടാകുക. ഇക്കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ഉദ്യോഗസ്ഥർക്ക് 'വർക് ഫ്രം ഹോം' നൽകാനും നിര്‍ദേശിച്ചിട്ടുണ്ട്.