'നിവിന്‍ പോളിയാണോ ദുൽഖറാണോ കൂടുതൽ കെയറിംഗ്'? എന്ന അവതാരകന്‍റെ ചോദ്യത്തിന് 'കുറുപ്പ്' സിനിമയിലെ നായിക നടി ശോഭിതയുടെ മറുപടിക്ക് കയ്യടിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ശോഭിതയുടെ മറുപടി സ്ത്രീകളെ കരുതൽ കൊണ്ട് വീർപ്പുമുട്ടിക്കുന്ന സകല ആൺ സിംഹങ്ങളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുവെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ കളിയാക്കി. ലിംഗസമത്വം എന്നാൽ എന്താണ് എന്ന് ഇപ്പോഴും തിരിഞ്ഞിട്ടില്ലാത്ത ആളുകളും ഭര്‍ത്താവിന് പ്രസവിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുന്ന അല്പജ്ഞാനികളും ഈ ചോദ്യവും മറുപടിയും ആവര്‍ത്തിച്ച് കാണണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 'കുറുപ്പ്' സിനിമയിലെ നായകന്‍ ദുൽഖറിന്‍റെയും നായിക ശോഭിതയുടെയും ഇന്‍റര്‍വ്യൂ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. നിവിന്‍ പോളിയാണോ ദുൽഖര്‍ സല്‍മാന്‍ ആണോ കൂടുതല്‍ കെയറിംഗ് എന്ന ആങ്കറുടെ ചോദ്യത്തിന്, തനിക്ക് ആരുടെയും കെയറിംഗ് ആവശ്യമില്ലെന്നായിരുന്നു ശോഭിതയുടെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
''പെണ്ണിന്‍റെ മടിക്കുത്ത് സംരക്ഷിക്കുന്നവരാകണം ആണുങ്ങൾ " എന്ന തരത്തിൽ കുറുപ്പ് സിനിമയിൽ ശോഭിതയുടെ 'ശാരദാമ്മ' എന്ന കഥാപാത്രം പറയുമ്പോൾ, എല്ലാത്തരം ആൺ രക്ഷകർതൃബോധത്തെ അംഗീകരിക്കുന്ന ആ കുലസ്ത്രീ ഒരു ക്ലീഷെയായിട്ടാണ് അനുഭവപ്പെട്ടത്. ശാരദാമ്മയിൽ നിന്ന് ശോഭിതയിലേക്കുള്ള ദൂരം വ്യക്തമായത് അവരുടെ ഇന്റർവ്യൂ കണ്ടപ്പോഴാണ്.
ഒരു നായികയെ, പ്രത്യേകിച്ച് കേരളത്തിൽ നിന്നല്ലാത്ത നായികയാവുമ്പോൾ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം 'ലാലേട്ടനൊപ്പമാണോ മമ്മുക്കയ്ക്കൊപ്പമാണോ അടുത്തത് അഭിനയിക്കണ്ടത്?" എന്നാണ് .. കഴിഞ്ഞ പല പതിറ്റാണ്ട് കേട്ട് കാതിന് വരെ തഴമ്പ് വന്ന ചോദ്യമാണെങ്കിലും, ഒരു ആചാരം കണക്കെ അത് ചോദിക്കണമെന്ന നിഷ്ഠ ആങ്കറിനുണ്ടാകാറുണ്ട്. അതായത് നായിക എന്ന നിലയിൽ അവർക്ക് പ്രസക്തിയില്ല, നായകന്റെ ഭാര്യ, കാമുകി, അമ്മ, പെങ്ങൾ തുടങ്ങിയ തസ്തികകൾ മാത്രമെ ഒഴിവൊള്ളുവെന്ന് ചുരുക്കം :..
അച്ഛനാണോ ഭർത്താവാണോ കൂടുതൽ പിന്തുണ തുടങ്ങി, പാചകം ചെയ്യാനറിയുമോ, മുഖ്യമന്ത്രിയുടെ പേരറിയുമോ തുടങ്ങിയ ക്ലീഷെകൾ വേറെയുമുണ്ട് നടിമാർക്കുള്ള 'ബൗദ്ധിക ചോദ്യങ്ങളായി". നായകന് ചായ കൊടുക്കുക, അയാൾക്ക് പ്രണയം തോന്നുമ്പോൾ പാട്ടിന് ചുവടുവെയ്ക്കുക, അയാളുടെ ഫ്രസ്ട്രഷന് അടികൊള്ളാൻ കരണം കാട്ടിക്കൊടുക്കുക, അയാളുടെ സ്നേഹാശ്ലേഷങ്ങൾ ഏറ്റുവാങ്ങുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ മാത്രമുള്ള നായികയോട് ഇത്തരം ചോദ്യങ്ങൾ മതി എന്ന പൊതുബോധമുണ്ട്.
ഇനി ഒരല്പം പുരോഗമനമാകാം എന്ന് ചിന്തിച്ചുറപ്പിച്ച് വരുന്ന അവതാരകരുടെ ചോദ്യങ്ങൾ, "വിവാഹേതര ലൈഗീംഗതയെ പറ്റി എന്താണ് അഭിപ്രായം, സ്വയംഭോഗം ചെയ്തിട്ടുണ്ടോ, ആദ്യ ലിപ് ലോക്ക് ഏത് പ്രായത്തിലാണ് " തുടങ്ങിയവയാണ്. പുരോഗമനമായാലും, പുരാതനമായാലും നായികയ്ക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അതിന്റെ മറുപടികളും കാലഹരണപ്പെട്ടവയാണ്.അത്തരം ഒരു ചോദ്യമാണ് ശോഭിതക്കും നേരിടേണ്ടി വന്നത്. " നിവിനാണോ , ദുൽഖറാണോ കൂടുതൽ കെയറിംഗ്?" അതിന് അവർ നല്കിയ മറുപടി ആ അവതാരകനും ആസ്വാദകനും മാത്രമല്ല ആൺകൊയ്മ നിറഞ്ഞ സകല പൊതുബോധത്തിനുമേറ്റ തലയ്ക്കടിയാണ്. ആ അടിയുടെ ആഘാതത്തിലെ തലകറക്കവും, ഞെട്ടലും മാറുവാൻ സമയം കുറച്ചെടുക്കും. 'എനിക്ക് ആരുടെയും കെയറിംഗ് ആവശ്യമില്ല.' എന്ന ശോഭിതയുടെ മറുപടിയാണ് അവളുടെ നായികയായ മാസ് എൻട്രി. കരുതൽ കൊണ്ട് വീർപ്പുമുട്ടിക്കുന്ന സകല ആൺ സിംഹങ്ങളുടെയും നെഞ്ചിടിപ്പ് കൂടിയ പഞ്ചാരി മേളം അവൾക്കുള്ള BGM ആകുന്നുണ്ട്.
ലിംഗസമത്വം എന്നാൽ എന്താണ് എന്ന് ഇപ്പോഴും തിരിഞ്ഞിട്ടില്ലാത്ത ആളുകൾക്ക്, സമത്വത്തെ പറ്റി പറയുമ്പോൾ എന്നാൽ ഭാര്യ ജോലിക്ക് പോകട്ടെയെന്ന് പറയുന്ന, ഭർത്താവിന് പ്രസവിക്കുവാൻ കഴിയില്ലല്ലോയെന്ന് പറയുന്ന സകല അല്പജ്ഞാനികളും ആ ചോദ്യവും ഉത്തരവും ആവർത്തിച്ച് കേൾക്കണം.