കൊല്‍ക്കത്ത: ബോളിവുഡ് നടി കങ്കണാ റനൗട്ടിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കങ്കണ പറയുന്ന എല്ലാ മണ്ടത്തരങ്ങള്‍ക്കുമൊപ്പം താന്‍ നില്‍ക്കേണ്ടതുണ്ടോ എന്ന് മഹുവ മൊയ്ത്ര ചോദിച്ചു. ശരിയായി ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാരനും വേണ്ടി സംസാരിക്കാനാണ് തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. കങ്കണയുടെ മണ്ടത്തരങ്ങളെ ന്യായീകരിക്കുന്ന പണി സംഘികളുടേതാണെന്നും അതവര്‍ ചെയ്‌തോളുമെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ വീര്‍ ദാസിനെ പിന്തുണച്ച് ഇന്ത്യ ടുഡേ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹുവ മൊയ്ത്ര. വീർ ദാസിന്റെ അഭിപ്രായ സ്വാതന്ത്രത്തെ പിന്തുണക്കുന്ന താങ്കൾ എന്തുകൊണ്ട് കങ്കണയെ പിന്തുണക്കുന്നില്ല, അവർക്കെതിരെയും കേസെടുത്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് കങ്കണയെ പരിഹസിച്ചുളള മഹുവയുടെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014-ലാണെന്നും 1947-ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സവർക്കറുൾപ്പെടെയുള്ളവരാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേടാൻ വേണ്ടി പൊരുതിയവരെന്നും കോൺഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.
കങ്കണയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. കങ്കണയ്ക്കെതിരെ നിയമ നടപടിയെടുക്കണമെന്നാണ് ഡൽഹിയിലെ ബിജെപി പ്രതിനിധി പ്രവീൺ ശങ്കർ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ കങ്കണ അപമാനിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇതിനെ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു വരുണ്‍ഗാന്ധിയുടെ പ്രതികരണം.