കൊച്ചി: അപകടത്തില്‍ മരിച്ച മോഡലുകളുടെ കാറിനെ പിന്തുടരാന്‍ ഡ്രൈവര്‍ സൈജുവിനെ അയച്ചത് താനാണെന്ന് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റില്‍. പൊലീസിന് നല്‍കിയ മൊഴിയിലാണ് റോയ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ച് അവര്‍ യാത്ര തുടര്‍ന്നതിനാലാണ് സൈജുവിനോട് അവരെ പിന്തുടരാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും റോയ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ ഡ്രൈവര്‍ സൈജുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെ സൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
കേസിലെ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതത്. അറസ്റ്റിലായ എല്ലാവരും ഹോട്ടലിലെ ജീവനക്കാരാണ്. നമ്പര്‍ 18 ഹോട്ടലിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ഇ സി ജിയില്‍ വ്യതിയാനം കാണിച്ചതിനെ തുടര്‍ന്ന് റോയിയെ ഹോസ്പിറ്റലിലേക്ക് മാറ്റി. അതേസമയം, ഹോട്ടലില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പാലാരിവട്ടം പോലീസില്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.