കുഞ്ഞിനെ തട്ടിയെടുത്ത് അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വരുത്തിയ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രമുഖരാണ് രംഗത്തു വരുന്നത്. അനുപമയുടെ ഗര്‍ഭധാരണം, പ്രസവം എന്നിവയെ പ്രശ്നവത്ക്കരിച്ചുകൊണ്ട് അവരുടെ കുടുംബത്തിന്റെ കൂടെ നില്‍ക്കാനുള്ള ചിലരുടെ നീക്കങ്ങളെ വിശകലന വിധേയമാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നിരവധി കുറിപ്പുകള്‍ ഇതിനകം മുസിരിസ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മലയാളി മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പുകൂടെ പ്രസിദ്ധീകരിക്കുകയാണ്.
കെ. കെ. ഷാഹിന എഴുതുന്നു:
ദത്തെടുത്ത മാതാപിതാക്കളുടെ അടുക്കൽ നിന്നും ആ കുഞ്ഞിനെ തിരിച്ചു കൊണ്ട് വരുന്നതിൽ ഹൃദയം പൊട്ടിക്കരയുന്ന കുറെ പേരെ കണ്ടു ഫേസ് ബുക്കിൽ. അവരോടാണ്. ഒന്നാമത്തെ കാര്യം ദത്തെടുത്ത മാതാപിതാക്കൾ എന്ന പ്രയോഗം ശരിയല്ല. കാരണം ദത്ത് നടപടികൾ പൂർത്തിയായിട്ടില്ല. അവർക്കിപ്പോൾ കുട്ടിയുടെ മേൽ ഒരു അവകാശവും ഇല്ല. എന്തായാലും ആ മാതാപിതാക്കൾ വഞ്ചിക്കപ്പെട്ടു. അവരുടെ ഈ ഹൃദയവേദനക്കും സങ്കടത്തിനും ഇടയാക്കിയത് ആരാണ്? അതിന് ഉത്തരവാദികൾ ആയവരോടല്ലേ നിങ്ങൾക്ക് രോഷം തോന്നേണ്ടത്? കുട്ടിയുടെ ബയോളജിക്കൽ മദറിന് പരാതി ഉണ്ടെന്ന് അറിഞ്ഞു കൊണ്ട്, കുട്ടിയെ ദത്ത് നൽകിയ ശിശുക്ഷേമ സമിതി അല്ലേ യഥാർത്ഥ കുറ്റവാളി?
സ്വന്തം കുഞ്ഞിനെ തട്ടി എടുത്തതാണെന്നുള്ള അനുപമയുടെ പരാതി ഏപ്രിൽ മാസത്തിൽ തന്നെ പോലീസിന്റെയും CWC യുടെയും മുന്നിൽ എത്തിയതാണ്. അത് പൂഴ്ത്തിവെച്ച് കുട്ടിയെ ദത്ത് കൊടുത്ത സർക്കാർ സംവിധാനങ്ങളോടല്ലേ നിങ്ങൾക്ക് രോഷം ഉണ്ടാകേണ്ടത്? കുട്ടിയുടെ ബയോളജിക്കൽ മദർ അവകാശം ഉന്നയിച്ചിട്ടുണ്ട് എന്ന് ആ ദത്തെടുത്ത മാതാപിതാക്കളെ എങ്കിലും അവർക്ക് ഒന്നറിയിക്കാമായിരുന്നല്ലോ? അതൊന്നും ചെയ്യാതെ അവരെ പറ്റിക്കുകയല്ലേ ചെയ്തത്? അതിനിടയാക്കിയവരോടല്ലേ നിങ്ങളുടെ രോഷം? അതല്ല, അനുപമയോടാണ് നിങ്ങളുടെ മുറുമുറുപ്പ് എങ്കിൽ നിങ്ങളുടെ യഥാർത്ഥ പ്രശ്നം വേറെയാണ്. ആ മാതാപിതാക്കളുടെ സങ്കടം ഒന്നുമല്ല നിങ്ങളുടെ പ്രശ്നം. നിങ്ങൾ അവകാശപ്പെടുന്നത് പോലെ കുട്ടിയുടെ ക്ഷേമം ഒന്നുമല്ല നിങ്ങളുടെ concern. മറിച്ച് എല്ലാത്തിനും ഉത്തരവാദി അനുപമയാണ് എന്ന് കരുതാനാണ് നിങ്ങൾക്ക് ഇഷ്ടം. അവൾ കല്യാണം കഴിക്കാതെ പെറ്റതാണ് യഥാർത്ഥത്തിൽ നിങ്ങളുടെ പ്രശ്നം. നിങ്ങളുടെ നെഞ്ചത്തടിയും നിലവിളിയും കാണുമ്പോൾ എനിക്ക് സങ്കടം ഉണ്ട്. എന്ന് വെച്ച് പറയാനുള്ള കാര്യം പറയണ്ടേ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക