ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് തുടക്കം മാത്രമാണ്. നരേന്ദ്രമോദിയുടെ പ്രഖ്യാപനം പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുകയുളളു എന്ന് രാകേഷ് ടികായത്ത് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിയമങ്ങള്‍ പിന്‍വലിക്കുകയാണ് എന്നുമാത്രമാണ് നരേന്ദ്രമോദി പറഞ്ഞത്. മിനിമം താങ്ങുവില ഉള്‍പ്പെടെ ഒരുപാടുകാര്യങ്ങളില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. പാര്‍ലമെന്റില്‍ പാസാക്കുന്നതുവരെ നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ ജീവത്യാഗത്തെ മാനിച്ചാവും വിഷയത്തില്‍ തീരുമാനമെടുക്കുക. വിഷയം ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുടെ യോഗം ചേരും. അതിനുശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക' രാകേഷ് ടികായത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാർഷിക വിവാദ നിയമങ്ങള്‍ ക്കെതിരായ കർഷകരുടെ പ്രതിഷേധം ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.
ഏഴുവര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍മാറുന്ന ആദ്യത്തെ സംഭവമാണിത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.