കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുന്നതിന് ഇന്നത്തെ കാലത്ത് അടിയന്തിര വിഭവങ്ങൾ വളരെ പ്രധാനമാണെന്നും, അവ കണ്ടെത്താന്‍ 500 കോടി രൂപ നല്‍കുമെന്നും പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റ. പിന്നാലെ ആയിരം കോടിയുടെ പ്രഖ്യാപനം നടത്തി ടാറ്റ സൺസും രംഗത്തെത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സക്കായി ശ്വസന സംവിധാനങ്ങള്‍, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശോധനാ കിറ്റുകള്‍, വൈറസ് ബാധിതരായ രോഗികള്‍ക്ക് വേണ്ടിയുള്ള മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കുക, ആരോഗ്യപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പരിശീലനം എന്നിവക്ക് ഈ പണം വിനിയോഗിക്കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അറിയിച്ചു.
ഇന്ന് വൈകിട്ടോടെയായിരുന്നു ടാറ്റ സൺസിന്റെ പ്രഖ്യാപനം. ടാറ്റ ട്രസ്റ്റിന് പുറമെ ടാറ്റ സൺസും രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും. വെന്റിലേറ്ററുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ടാറ്റ സൺസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഭീതിയെ മറികടക്കാനും സമൂഹത്തിന്റെ നിലവാരം ഉയർത്താനും എല്ലാവരും പരിശ്രമിക്കണമെന്നും കമ്പനി പറഞ്ഞു.