ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭാ പുനസംഘടനയില്‍ ആഹ്ലാദം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. 'മന്ത്രിസഭാ പുനസംഘടനയുടെ കാര്യത്തില്‍ ഹൈക്കമാന്റ് സ്വീകരിച്ച നടപടിയില്‍ സന്തോഷമുണ്ട്. ' പാർട്ടിയെ പുനസംഘടിപ്പിക്കാനുളള നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനത്തുടനീളമുളള കോണ്‍ഗ്രസ് പ്രവർത്തകർക്ക് പുതിയ സന്ദേശമാണ് കൈമാറുന്നത്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ആ ഗ്രൂപ്പ് ഈ ഗ്രൂപ്പ് എന്നൊന്നും പാര്‍ട്ടിയിലില്ല .ഞങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്' സച്ചിന്‍ പൈലറ്റ് പറഞ്ഞു.
മാറ്റങ്ങള്‍ അനിവാര്യമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേർത്തു. സ്ത്രീകള്‍ നേതൃനിരയിലേക്ക് വരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. മന്ത്രിസഭാ പുനസംഘടനയില്‍ നാല് ദളിത് നേതാക്കള്‍ മന്ത്രിമാരായി ചുമതലയേല്‍ക്കുകയാണ്. എല്ലാ വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്കും സര്‍ക്കാര്‍ പ്രാധിനിത്യം ഉറപ്പുവരുത്തുന്നുണ്ട്. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുനസംഘടനയെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് പുതുതായി പതിനഞ്ചുപേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സച്ചിന്‍ അനുകൂലികളായ അഞ്ചുപേര്‍ ഈ മന്ത്രിസഭയിലുണ്ട്. മന്ത്രിസഭയില്‍ ഒന്‍പത് മന്ത്രിമാരുടെ ഒഴിവുണ്ടായിട്ടും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മന്ത്രിസഭാ പുനസംഘടനക്ക് തയാറായിരുന്നില്ല. സച്ചിന്‍ പൈലറ്റ് തുടര്‍ച്ചയായി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയശേഷം മതി എന്ന നിലപാടാണ് ഗെഹ്ലോട്ട് എടുത്തത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെയാണ് രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടനക്ക് മുഖ്യമന്ത്രി വഴങ്ങിയത്.