അമൃത്സര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്നും ജനവിധി തേടുമെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 400 വര്‍ഷങ്ങളായി കുടുംബത്തോടൊപ്പമുള്ള പട്യാലയില്‍ നിന്നും താന്‍ ജനവിധി തേടുമെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനായി പട്യാല ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. അമരീന്ദര്‍ സിംഗിന്‍റെ കുടുംബത്തിന്‍റെ ശക്തികേന്ദ്രമാണ് പട്യാല. അമരീന്ദറിന്‍റെ പിതാവ് പട്യാല നാട്ടുരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു.
അതോടൊപ്പം, സിംഗ് നാല് തവണ പട്യാലയില്‍ നിന്നും മത്സരിച്ച് നിയമസഭയില്‍ എം എല്‍ എയായിരുന്നു. അമരീന്ദര്‍ സിംഗിന്‍റെ ഭാര്യ പ്രണീത് കൗറും 2014 മുതൽ 2017 വരെ പട്യാലയില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. 2017 ലെ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷമാണ് അമരീന്ദര്‍ സിംഗിന് ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവജ്യോത് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യസത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച അമരീന്ദര്‍ സിംഗ് കഴിഞ്ഞ മാസം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്. എന്‍ ഡി എ - പഞ്ചാബ് ലോക് കോണ്‍ഗ്രസ് കൂട്ടുകെട്ടിലാണ് ഇത്തവണ അമരീന്ദര്‍ സിംഗ് ഇത്തവണ മത്സരത്തിനിറങ്ങുക. പാകിസ്ഥാനുമായി ബന്ധമുള്ളയാളെ പഞ്ചാബ് ഭരിക്കാന്‍ അനുവദിക്കില്ലെന്നും, സിദ്ദുവിനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അമരീന്ദര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. സിദ്ദു മത്സരിക്കുന്ന അതെ നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.