ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'പൊളളവാക്കുകള്‍ വിശ്വസിച്ച് ഒരുപാട് അനുഭവിച്ച ജനങ്ങള്‍ ഇനിയും പ്രധാനമന്ത്രിയെ വിശ്വസിക്കാന്‍ തയാറല്ല. കര്‍ഷക സമരം തുടരും' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനുശേഷവും കര്‍ഷകസംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
നരേന്ദ്രമോദിയെ വിശ്വാസമില്ലെന്നും നിയമം പിന്‍വലിച്ചുകൊണ്ടുളള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുളളൂ എന്നും കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് ടിവിയിലൂടെ പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കര്‍ഷകര്‍ സമരം നിര്‍ത്തി തിരികെ വീടുകളിലേക്ക് പോവില്ല. ഈ രാജ്യത്ത് രാജവാഴ്ച്ചയല്ല ഉളളതെന്നും സര്‍ക്കാരിന് കര്‍ഷകരുമായി സംസാരിക്കേണ്ടിവരുമെന്നും കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ പ്രതിഷേധം ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് പ്രധാനമന്ത്രി വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.