തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന കേസില്‍ കുഞ്ഞിന്‍റെ അവകാശങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരാതിക്കാരിയ അനുപമയാണ് കുഞ്ഞിന്‍റെ അമ്മയെങ്കില്‍ എത്രയും വേഗം കുട്ടിയെ അവര്‍ക്ക് തന്നെ ലഭിക്കട്ടെയെന്നും കുഞ്ഞിനെ അമ്മക്ക് നല്‍കുക കോടതി വഴിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് കുട്ടിയെ ദത്ത് നല്‍കാനുള്ള കാലാവധി അവസാനിച്ചുവെന്ന വാദം തെറ്റാണെന്നും വീണ ജോര്‍ജ് കൂട്ടിചേര്‍ത്തു.
ആന്ധ്രയില്‍ ഡി എന്‍ എ പരിശോധന നടത്താതിരുന്നത് സുതാര്യതയുറപ്പ് വരുത്താനാണ്. വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരാണ് ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിരിക്കുന്നത്. അനുപമയുടെയും അജിത്തിന്‍റെയും സാംപിളുകളും പരിശോധിക്കും. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ഡി എന്‍ എ പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അനുപമക്ക് കുഞ്ഞിനെ കാണണമെങ്കില്‍ അതിനുള്ള നിയമപരമായ സാധ്യതയൊരുക്കും. കുഞ്ഞിന്‍റെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. മന്ത്രി എന്ന നിലയിൽ എഴുതി തന്ന പരാതി പോലും ഇല്ലാതെയാണ് താൻ ഇടപെട്ടത്. ഈ പ്രശ്നം അത്രമേല്‍ ഗുരുതരമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഇന്നോ നാളെയോ റിപ്പോര്‍ട്ട് കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി.