പാലക്കാട്: പാലക്കാട് കിണാശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസഹാക്ക് എന്നിവരാണ് പിടിയിലായത്. കോട്ടയത്തുവച്ചാണ് മൂവരും പിടിയിലായത്. സുബൈര്‍ കോട്ടയത്തെ ഒരു ബേക്കറിയിലാണ് ജോലി ചെയ്തിരുന്നത്. ബേക്കറി ജീവനക്കാര്‍ക്കായി ഉടമ വാടകയ്ക്ക് എടുത്തുനല്‍കിയ വീട്ടില്‍ സുബൈര്‍ ബാക്കി രണ്ടുപേരെയും താമസിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കേസ് അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മുപ്പത്തിനാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബര്‍ പതിനഞ്ചിന് രാവിലെ ഒന്‍പതുമണിയോടെയാണ് ആര്‍ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ മമ്പറത്ത് ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടായിരുന്നു സഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. സഞ്ജിത്തിന്റെ കൊലപാതകത്തിനുപിന്നാലെ പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ കണ്ണനൂരില്‍ വച്ച് രക്തക്കറ പുരണ്ട ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. സംഭവത്തിനുപിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.