ലഖ്നൗ: ആന്ധ്രപ്രദേശിലെ അണക്കെട്ടിന്‍റെ ചിത്രം കാണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വികസന നേട്ടങ്ങളാണെന്ന് വ്യാജപ്രചരണം. യുപിയിലെ ബുന്ദേൽഖണ്ഡിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ജലസേന പദ്ധതിയെന്നു പറഞ്ഞാണ് അണക്കെട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ബിജെപി മുൻ എം പി ഹരി ഓം പാണ്ഡെ ഉൾപ്പെടെയുള്ള നിരവധി ബിജെപി നേതാക്കളും ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആന്ധ്രയിലെ കൃഷ്ണനദിയില്‍ 2014-ല്‍ നിര്‍മ്മിക്കപ്പെട്ട അണക്കെട്ടാണ് യോഗിയുടെ വികസനനേട്ടമായി പ്രചരിപ്പിക്കപ്പെടുന്നത്. വരള്‍ച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്. യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ മഹോബയിലെ ഒരു പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. യു പിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ വലിയ പ്രചാരണങ്ങള്‍ക്കാണ് ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഇത്തരം വ്യാജ അവകാശവാദങ്ങള്‍. എന്നാല്‍ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ പല നേതാക്കളും ട്വീറ്റ് പിന്‍വലിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മറ്റ് സംസ്ഥാനങ്ങളിലെ വികസന നേട്ടങ്ങള്‍ യോഗിയുടെതെന്ന പേരില്‍ ഇതിന് മുന്‍പും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. യോഗിയുടെ വികസന നേട്ടത്തില്‍ കൊല്‍ക്കത്തയിലെ ഫ്ലൈ ഓവറും ഇത്തരത്തില്‍ വ്യജപ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്ന യുപിയെ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന്‍റെ പാതയില്‍ ഉയരങ്ങളിലെത്തിച്ചുവെന്നായിരുന്നു പരസ്യത്തിന്‍റെ ഉള്ളടക്കം. നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്‌സിയും കണ്ടതോടെയാണ് ചിത്രത്തില്‍ കാണുന്ന പാലം സെന്‍ട്രല്‍ കൊല്‍ക്കത്തയിലെതാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് യുപി സര്‍ക്കാരിന്‍റെ ഫ്ലൈ ഓവര്‍ വാദം പൊളിഞ്ഞത്.