തിരുവനന്തപുരം: നയന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്ത് ഇന്ന് ജയിലില്‍ നിന്നിറങ്ങും. സരിത്തിനെതിനെതിരെയുള്ള കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളായ റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. സരിത്താണ് നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ സരിത്താണെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. കേസിലെ കൂട്ടുപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ അടുത്തിടെ ജയിലില്‍ നിന്നും ഇറങ്ങിയിരുന്നു. ഇതോടെ സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്.
അതേസമയം, സ്വപ്ന സുരേഷ് നല്‍കിയ ജാമ്യ ഇളവ് ഹര്‍ജിയില്‍ അനൂകൂലമായി കോടതി ഉത്തരവ് വന്നു. സ്വപ്നയുടെ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപുറത്ത് പോകരുതെന്നായിരുന്നു ജാമ്യം നല്‍കിയപ്പോള്‍ ഉണ്ടായിരുന്ന വ്യവസ്ഥ. എന്നാല്‍ സ്വന്തം വീട് തിരുവനന്തപുരത്താണെന്നും അവിടേക്ക് പോകാന്‍ ജാമ്യ ഇളവ് അനുവദിക്കണമെന്നുമാണ് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സ്വപ്ന സംസ്ഥാനത്തിനുള്ളില്‍ യാത്ര ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കേരളം വിട്ട് പുറത്ത് പോകാന്‍ പ്രത്യേക അനുമതി ആവശ്യമാണെന്നുമാണ് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ഇത് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരില്‍ നിന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കരനറിയാമായിരുന്നുവെന്നും അദ്ദേഹം ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നുവെന്നുമാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉന്നത പദവിയിലുള്ള ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചുവെച്ചത് ഗുരുതരമായ കുറ്റമാണെന്നും അതേസമയം ശിവശങ്കർ സ്വർണക്കടത്തിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.