ജയ് ഭീമിലൂടെ (Jai Bhim) തമിഴ് നാട്ടിലെ ആദിവാസി ഗോത്ര ജന വിഭാഗങ്ങളുടെ ജീവിതം കലര്‍പ്പില്ലാതെ ചിത്രീകരിച്ച നടന്‍ സൂര്യക്ക് (Surya) നന്ദിയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഗോത്ര ജനത. എലികളെയും പാമ്പുകളെയും കയ്യിലേന്തിയായിരുന്നു മധുരൈ കളക്ടറേറ്റിനു മുന്നില്‍ അവര്‍ ഒത്തുചേര്‍ന്നത്. 'ആദിവാസി സമൂഹങ്ങളുടെ നിലനിൽപ്പും അവരുടെ ദുരിത ജീവിതാവസ്ഥയും യഥാതഥമായി അവതരിപ്പിക്കുന്നതില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അത്രമേല്‍ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. അതിന് ചുക്കാന്‍ പിടിച്ച ആ നടനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല' എന്നാണ് തമിഴ്നാട് ട്രൈബൽ നോമാഡ്സ് ഫെഡറേഷൻ പ്രസിഡന്‍റ് എം. ആർ. മുരുകൻ പറഞ്ഞത്.
നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി. ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിവിവേചനത്തിന്റെയും ഭരണകൂടഭീകരതയുടെയും നേര്‍കാഴ്ചയാണ് ജയ് ഭീം. അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും വേദന വളരെ ശക്തമായി, റിയലിസ്റ്റിക് ആയി അവതരിപ്പിച്ച തമിഴ് സിനിമ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചന്ദ്രു എന്ന വക്കീല്‍ കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്‍റെ ഭര്‍ത്താവിന്‍റെ നീതിക്കുവേണ്ടി ശ്രമിക്കുന്ന സെങ്കനി എന്ന കഥാപാത്രമായി അഭിനയിച്ച മലയാളി താരം ലിജോമോള്‍ വലിയ കൈയടി നേടിയിരുന്നു.