കോഴിക്കോട്: മാറാട് കലാപക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി. ജഡ്ജി അംബികക്കാണ് ഭീഷണി കത്ത് ലഭിച്ചത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വിഭാഗം ആളുകളെ മാത്രം കലാപവുമായി ബന്ധപ്പെട്ട് തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്നത് എന്തിനാണെന്നാണ് കത്തില്‍ ചോദിച്ചിരിക്കുന്നത്. കത്തുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാറാട് കേസിലെ രണ്ട് പ്രതികള്‍ക്ക് കൂടി കഴിഞ്ഞ ദിവസം ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കലാപ ലക്ഷ്യത്തോടെ സ്ഫോടക വസ്തു കൈവശം വച്ചതിലെ വകുപ്പുകൾ, മാരകായുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ പ്രകാരമാണ് ഹൈദ്രോസിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്.
2003 മേയ് 2 ന് ആയിരുന്നു ഒൻപത് പേർ മരിച്ച രണ്ടാം മാറാട് കലാപം. കേസില്‍ പ്രത്യേക കോടതി 63 പ്രതികളെയാണ് ഇതുവരെ ശിക്ഷിച്ചത്. കലാപത്തിലെ 76 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിൽ 24 പേര്‍ക്ക് കൂടി കേരള ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നു. കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ 2011-ല്‍ പിടിയിലാവുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് 2010 ഒക്ടോബര്‍ 15-നാണ് നിസാമുദ്ദീനെ പൊലീസ് പിടികൂടുന്നത്.