കഴിഞ്ഞ ഏതാനും ദിവസങ്ങളായി 'ഹലാല്‍ ഭക്ഷണ'മാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്. ഹലാൽ എന്നാൽ മന്ത്രിച്ചൂതി മുസ്ലിയാർ തുപ്പിയ ഭക്ഷണം എന്ന വര്‍ഗ്ഗീയ ക്യാമ്പയിന് തുടക്കം കുറിച്ചത് ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ്. പൂഞ്ഞാറിലെ പി. സി. ജോര്‍ജ്ജും അതേറ്റു പിടിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ചേരി തിരിഞ്ഞുള്ള വര്‍ഗ്ഗീയ ആക്രോശങ്ങള്‍ കൊടുമ്പിരികൊള്ളുകയാണ്. ഇടതു യുവജന സംഘടനയായ ഡി വൈ എഫ് ഐ ഭക്ഷ്യ മേളകള്‍ സംഘടിപ്പിച്ചാണ് സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഹലാല്‍ - ഹറാം എന്നീ ദ്വന്ദ്വങ്ങള്‍ക്കു പുറത്ത് വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്ന് മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍ പറയുന്നു. ഓരോ ബ്രാഹ്മിണ്‍ ഹോട്ടലുകളും ഇത് ദളിത് അടുക്കളയല്ല, അഹിന്ദുവിൻ്റെയല്ല, തെരുവു മനുഷ്യരുടേതല്ല എന്ന് ആവർത്തിച്ച് ആനന്ദിപ്പിക്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം പറയുന്നു.
ഡോ. അരുണ്‍ കുമാര്‍ പറയുന്നു:
കേരളത്തിലെ ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളെ ശ്രദ്ധിച്ചിട്ടുണ്ടോ. വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ഭക്ഷണശാലകൾ. തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഇടങ്ങൾ എന്ന് മാത്രമല്ല ജാതി വർഗ്ഗ സ്വത്വത്തിൻ്റെ ഉന്നതിയിൽ അഭിരമിക്കാനുള്ള ഇടമെന്ന് നമ്മളോട് ആഹ്വാനം ചെയ്യുകയാണ് ഓരോ നിമിഷവും. ഇത് ദളിത് അടുക്കളയല്ല, അഹിന്ദുവിൻ്റെയല്ല, തെരുവു മനുഷ്യരുടേതല്ല എന്ന് ആവർത്തിച്ച് ആനന്ദിപ്പിക്കുന്നിടം. നോൺ വെജ് ഗന്ധം വെറുക്കുന്നത് ഭക്ഷണ ഗന്ധം കൊണ്ടല്ല, ആ ഭക്ഷണമൊരുക്കിയ മനുഷ്യരുടെ മത- ജാതി ചൂര് ഓർമ്മിക്കുന്നത് കൊണ്ടാണ്. ഭക്ഷണത്തിലെ മതം അത് ഹലാലാണ് എങ്കിലും ഹറാമാണ് എങ്കിലും വെജ്, നോൺ വെജ് ആണെങ്കിലും ശുദ്ധ വർഗീയതയാണ്. മതം ചേരാത്ത രുചി ശീലിക്കാതെ ജനാധിപത്യം മുന്നോട്ട് ചലിക്കില്ല.
ഒടുവിൽ: ആഗമനം മതപരമാണ് എങ്കിൽ ബഹിർഗമനത്തിന് വെജിറ്റേറിയൻ ഹൈ ക്ലാസ്സ് ടോയ്ലെറ്റ് ആവശ്യപ്പെട്ടാൽ എന്താണ് തെറ്റ്. അങ്ങനങ്ങനെ മതിലുകൾ കെട്ടി മറ യിരുന്ന് മരിക്കാം...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക