ആര്‍മിക്കാരെ നുള്ളി നോവിച്ചാല്‍ വോട്ട് ബാങ്ക് തകരുമോയെന്ന് പേടിയുള്ളവര്‍ക്ക് സ്വരാജ് ഒരു മാതൃകയാണെന്ന് ദീപ നിഷാന്ത്. തന്‍റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ സിപിഎം നേതാവ് എം. സ്വരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ നടക്കുന്ന പ്രതികരണങ്ങള്‍ക്ക് താനല്ല ഉത്തരവാദിയെന്നും, ഫാന്‍ സംസ്കാരത്തിന്‍റെ രാഷ്ട്രീയത്തോട് യാതൊരുവിധ താത്പര്യവുമില്ലെന്നായിരുന്നു എം. സ്വരാജ് പ്രസ്താവന നടത്തിയത്. സ്വരാജിന്‍റെ നിലപാടിന് പിന്തുണ നല്‍കിയാണ് ദീപ നിഷാന്ത് രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഏതെങ്കിലും വിഷയത്തിൽ പ്രതികരിച്ചതിൻ്റെ പേരിലും പ്രതികരിക്കാത്തതിൻ്റെ പേരിലും പല രാഷ്ട്രീയനേതാക്കളുടെ 'ആർമി ' ഗ്രൂപ്പുകളിൽ നിന്നും 'വെർബൽ ഡയേറിയ' ഏറ്റുവാങ്ങിയിട്ടുണ്ട്. കമൻ്റ് ബോക്സിലും ഇത്തരം 'ഡയേറിയ'ക്കാരുടെ ഛർദ്ദീം വയറിളക്കോം കാണാറുണ്ട്. ആദ്യമൊക്കെ വിഷമം തോന്നാറുണ്ടായിരുന്നെങ്കിലും പിന്നീടത് ശീലമായി. ഇപ്പോ ഒരു കുന്തോം തോന്നാറില്ല.
കഴിഞ്ഞ ദിവസം തൻ്റെ പേരിൽ 'രൂപപ്പെടുത്തിയ' ഒരു പേജിൽ നിന്നും രണ്ടു സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചു കൊണ്ട് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ അതിൽ തൻ്റെ നിലപാട് വ്യക്തമാക്കുകയാണ് സ്വരാജ്.
തൻ്റെ വെരിഫൈഡ് എഫ് ബി പേജിലൂടെ മാത്രമാണ് താൻ കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളതെന്നും പ്രസ്തുതപേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ തനിയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനു മാത്രമേ ഉത്തരവാദിത്വമുള്ളൂ എന്നും വ്യക്തമാക്കുന്ന നേതാക്കളെ അധികം കണ്ടിട്ടില്ല. സ്വന്തം 'ആർമി'ക്കാരെ ഒന്ന് നുള്ളി നോവിച്ചാൽ വോട്ട് ബാങ്കിൽ ചോർച്ച വരുമോ എന്ന് പേടിച്ച് അഴകുഴമ്പൻ നിലപാടെടുക്കുന്ന പരാദജീവികൾക്ക് ഒരു പാഠമാണീ പോസ്റ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക