തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ മതം മാനദണ്ഡമല്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍. വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ വിവാഹ രജിസ്‌ട്രേഷന് ആവശ്യമില്ല. വിവാഹ രജിസ്‌ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്നും മന്ത്രി പറഞ്ഞു.
2008 -ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേതമന്യേ നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും 2015-ല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയതിന് ശേഷമാണ് പരാതികള്‍ ഉയര്‍ന്ന് വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിവാഹ രജിസ്‌ട്രേഷനു വേണ്ടി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതില്ലെന്നാണ് മന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകളില്‍ നിന്നാണ് രജിസ്‌ട്രാര്‍മാര്‍ മതം നിര്‍ണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ അധിക വിവരങ്ങള്‍ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങള്‍ക്ക് അറുതിവരുത്താനാണ് സര്‍ക്കുലര്‍ ഇറക്കിയത്. സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങളെ പരിപോഷിപ്പിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയുടെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി.