ബംഗളുരു: ഹിന്ദു ജാഗരൺ സമിതിയുടെ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ബംഗളൂരു പൊലീസ്. അതോടെ വികാര നിര്‍ഭരമായ കുറിപ്പുമായി മുനവ്വര്‍ രംഗത്തെത്തി. 'വിദ്വേഷം വിജയിച്ചു, കലാകാരൻ തോറ്റു. എനിക്കു മതിയായി. വിട. അനീതി' എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബംഗളൂരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്.
ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് മുനവ്വര്‍ ഫാറൂഖിയുടെ ഹാസ്യ പരിപാടികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച് ജനുവരി 2-നാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഇൻഡോറിലെ ഒരു കഫേയിൽ വച്ച് നടത്തിയ പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി. എന്നാല്‍, തെളിവുകളൊന്നും ഹാജാരാക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ ആറു മാസത്തിനു ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടര്‍ന്ന് മുനവ്വര്‍ ഫാറൂഖിയുടെ പരിപാടികള്‍ ഒരു കാരണവശാലും നടത്താന്‍ അനുവദിക്കില്ലെന്ന് തീവ്രഹിന്ദു സംഘടനകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒക്ടോബറിൽ ഗുജറാത്തിലും മുംബൈയിലും നടത്താനിരുന്ന ഷോകളും റദ്ദാക്കേണ്ടി വന്നിരുന്നു. ഇൻഡോറിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ ഷോയിൽ മുനാവർ ഫാറൂഖി ഹിന്ദുക്കൾക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തി വികാരം വ്രണപ്പെടുത്തി. അതുകൊണ്ട് ബംഗളൂരുവില്‍ അദ്ദേഹത്തിന് പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയാല്‍ ഞങ്ങള്‍ പ്രതിഷേധിക്കും' എന്നാണ് ഹിന്ദു ജാഗരൺ സമിതി നേതാവ് മോഹൻ ഗൗഡ പറഞ്ഞത്.
എന്നാല്‍, 'ഇത് അന്യായമാണ്. പല മതങ്ങളില്‍പ്പെട്ടവരുടെ സ്നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേര് മുനാവര്‍ ഫാറൂഖി എന്നാണ്. നിങ്ങള്‍ മികച്ച ഓഡിയന്‍സായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു എന്നാണ് മുനവ്വര്‍ ഫാറൂഖി പറഞ്ഞത്.