ഡല്‍ഹി: വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. നാളെത്തന്നെ പാസാക്കി രാജ്യസഭയുടെ പരിഗണനക്കു വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദ്ദേശിച്ച് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിർക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അതേസമയം, ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ഉൾപ്പെടെ ഉള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സമ്മേളനത്തിനു മുന്നോടിയായി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും, കര്‍ഷകര്‍ അത് വിശ്വാസത്തിലെടുത്തില്ല. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കുകയും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പു ലഭിക്കുകയും ചെയ്‌താല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്മാറ്റമൊള്ളൂ എന്ന് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍ സമരരംഗത്തു തന്നെ തുടരുകയാണ്. എന്നാല്‍, മൂന്നു കര്‍ഷക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടര്‍ മാര്‍ച്ച് കര്‍ഷകര്‍ വേണ്ടെന്നുവച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഞ്ചാബ്, ഉത്തർ പ്രദേശ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്. അതിനിടെ, സമരത്തിനിടെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്.