കവി പ്രഭാവര്‍മ്മ എഴുതിയ പുതിയ കവിതക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവും. സാമൂഹ്യമാധ്യമങ്ങളിലാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുകൂടിയായ പ്രഭാവര്‍മ്മയുടെ 'പെറ്റമ്മയും പോറ്റമ്മയും' എന്ന ഏറ്റവും പുതിയ കവിതയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
''കംസന്‍റെ തടവറയില്‍ നിന്ന് എന്നെ മോചിപ്പിക്കാന്‍ നീണ്ട 14 വര്‍ഷങ്ങള്‍ നിനക്ക് വേണ്ടിവന്നത് എന്തുകൊണ്ടാണ്? ദൈവവും ഈ ലോകത്തിന്റെ നാഥനുമായ നിനക്ക് എന്തും ഞൊടിയിടയില്‍ ചെയ്യാനുള്ള മഹാശക്തിയുണ്ടല്ലോ എന്നിട്ടും എന്തിന് അമ്മയായ എന്നെ ഈ നിണ്ട വര്‍ഷങ്ങള്‍ കാരാഗൃഹത്തില്‍ തന്നെയിട്ടു"- ഭഗവാന്‍ കൃഷ്ണനോട് പെറ്റമ്മയായ ദേവകി ഉന്നയിക്കുന്ന ചോദ്യത്തോടുകൂടിയാണ് കവിത ആരംഭിക്കുന്നത്. ഇതിന് കൃഷ്ണന്‍ പറയുന്ന മറുപടി, മുജ്ജന്മ കര്‍മ്മമാണ് താനും അമ്മയും നീണ്ട വര്‍ഷങ്ങള്‍ പിരിഞ്ഞിരിക്കാന്‍ ഇടവരുത്തിയത് എന്നാണ്. ശ്രീരാമനെ 14 വര്‍ഷത്തെ വനവാസത്തിനയയ്ക്കാന്‍ കാരണക്കാരിയായ കൈകേയിയുടെ പുനര്‍ജന്മമാണ് ദേവകിയെന്നും അതിനാലാണ് രാമന്‍ കാട്ടില്‍കഴിഞ്ഞ അത്രയും കാലം കൈകേയിയുടെ പുനര്‍ജന്മമായ ദേവകിക്ക് സ്വന്തം മകനെ പിരിഞ്ഞിരിക്കേണ്ടിവന്നത് എന്നും കൃഷ്ണന്‍ പറയുന്നു. ശ്രീരാമന്‍ എന്ന മകനെ 14 വര്‍ഷത്തേക്ക് നഷ്ടപ്പെട്ട കൌസല്യയുടെ പുനര്‍ജന്മമാകയാലാണ് പോറ്റമ്മയായ യശോദക്ക്, തന്നെ ലഭിച്ചതെന്നും കൃഷ്ണന്‍ വിശദീകരിക്കുന്നതാണ് പ്രഭാവര്‍മ്മയുടെ കവിതയുടെ പ്രമേയം.
'ഒരു സോഷ്യല്‍ മീഡിയ ഫോര്‍വേഡാണ് ഈ കവിതക്ക് പ്രചോദനം' എന്ന പിന്‍കുറിപ്പോടെ കലാകൌമുദിയുടെ (നവമ്പര്‍ 20) പുതിയ ലക്കത്തിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടിക്കടത്ത് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കവിത. സംഭവിച്ച അനീതികളെല്ലാം മുജ്ജന്മ കര്‍മ്മഫലമാണ് എന്ന് ന്യായീകരിക്കുകയാണ് ചെയ്യുന്നത് എന്ന് സാഹിത്യ നിരൂപകനും ആക്ടീവിസ്റ്റുമായ ഡോ. ആസാദ് വിമര്‍ശിക്കുന്നു. കവി തന്റെ രചനയിലൂടെ കൊടിയ പാതകങ്ങള്‍ ചെയ്ത കംസനെപ്പോലും ന്യായീകരിക്കുകയാണ് ചെയ്തത് എന്ന് ആസാദ് ആരോപിക്കുന്നു. വര്‍ത്തമാനത്തിലെ തെറ്റുകളെ ന്യായീകരിക്കാന്‍ പഴങ്കഥക്കലവറ ചികയുന്ന റിവൈവലിസ്റ്റ് യുക്തിയാണ് പെറ്റമ്മ x പോറ്റമ്മ ദ്വന്ദത്തിലൂടെ കവി പ്രഭാവര്‍മ്മ മുന്നോട്ട് വെയ്ക്കുന്നത് എന്നും ഡോ. ആസാദ് പറയുന്നു.
ഡോ. ആസാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അപ്പോഴതാണ്. ജന്മാന്തരങ്ങളുടെ കണക്കു തീര്‍ക്കലാണ് നമ്മുടെ ജീവിതം. ദുരിതമെന്തുകൊണ്ട് എന്നു ചോദിക്കരുത്. മുന്‍ ജന്മത്തിലെ ഏതോ കര്‍മ്മത്തിന്റെ ഫലം. അല്ലെങ്കില്‍ അനുഭവ സന്തുലനം. സംശയമുണ്ടെങ്കില്‍ കലാകൗമുദിയില്‍ പ്രഭാവര്‍മ്മ എഴുതിയ കവിത വായിക്കൂ. എല്ലാം വളരെ വ്യക്തമായി വിശദമാക്കുന്നു.
പോറ്റമ്മമാര്‍ മുജ്ജന്മത്തിലെ വിരഹികളായ പെറ്റമ്മമാര്‍ തന്നെ എന്ന് കവി. അവര്‍ക്ക് നീതി കിട്ടാതെ പോകില്ല. ദൈവം (കൃഷ്ണന്‍) എല്ലാം നിശ്ചയിക്കുന്നു. കൃഷ്ണനെ പെറ്റ ദേവകി ജയിലിലായിരുന്നു. നീണ്ട പതിനാലു വര്‍ഷം. ' കൃഷ്ണാ, പ്രഭാവം കൊണ്ട് തന്നെ പുറത്തു കൊണ്ടുവരാത്തതെന്ത്' എന്ന് ദേവകി ചോദിക്കുന്നു. ഉത്തരം കേമം. താന്‍ രാമനായി ജനിച്ചപ്പോള്‍ തന്നെ കാട്ടിലയച്ച കൈകേയിയാണ് ദേവകിയായത്. പതിനാലു സംവത്സരം അകന്നു കഴിയേണ്ടി വന്ന കൗസല്യയാണ് യശോദ. അവര്‍ക്ക് ഈ ജന്മത്തില്‍ പുത്രസാമീപ്യം! അതിന് ദേവകി അകത്തു കിടക്കണം! അഥവാ പെറ്റമ്മ ശിക്ഷിക്കപ്പെടണം!
ആണില്‍ (കൃഷ്ണനില്‍) ഊന്നിയാണ് വിധികളെല്ലാം. കംസനില്‍ മാത്രമല്ല കൃഷ്ണനിലും അതത്രെ. കംസന്റെ കല്‍പ്പന കൃഷ്ണ കല്‍പ്പനയാക്കുന്ന ഭാവന ഗംഭീരം. ദേവകിയെ തടവിലിട്ടത് കംസനാണെന്ന് ഇനി പറയാമോ ആവോ! കംസന് മോക്ഷമായി!
പെറ്റമ്മയും പോറ്റമ്മയും അമ്മമാര്‍ തന്നെ. പെറ്റമ്മയില്‍നിന്നു കുഞ്ഞിനെ തട്ടിയെടുത്ത് കൊല്ലുകയോ വില്‍ക്കുകയോ ചെയ്യുന്ന കംസന്മാര്‍ക്ക് ജാമ്യം നല്‍കുന്നു കവിമജിസ്ത്രേട്ട്. എല്ലാറ്റിനും കാണും ഒരു മുജ്ജന്മഹേതു. അതറിയാത്തവര്‍ അജ്ഞാനികള്‍! നിരക്ഷരര്‍!
ഫാഷിസ്റ്റു കാലത്ത് നമ്മുടെ എഴുത്തും വായനയും യുക്തിചിന്തയും ഭാവനയും ചുറ്റിത്തിരിയുന്നത് ഭൂതപ്രേരണകളിലാണ് എന്നത് ദയനീയമാണ്. വര്‍ത്തമാനത്തെ നേരിടാന്‍ എല്ലാ റിവൈവലിസ്റ്റുകള്‍ക്കും ഒരേ പഴങ്കഥക്കലവറയാണ്. മതാത്മക വരേണ്യതയുടെ പുതുബ്രാഹ്മണ്യം പൂത്തുലയുന്നു. പുരോഗമന ഭാവനയുടെ വര്‍ത്തമാനം ഇതിലും കേമമായി ആവിഷ്കരിക്കുന്നതെങ്ങനെ?
പോസ്റ്റമ്മാവന്മാർ- ഡോ. ജെ ദേവിക
സി ഡി എസിലെ പ്രൊഫസറും എഴുത്തുകാരിയും ആക്ടീവിസ്റ്റുമായ ഡോ. ജെ ദേവിക 'പോസ്റ്റമ്മാവന്മാർ' എന്ന വിശേഷണത്തിലൂടെയാണ് കവിതയെ കളിയാക്കുന്നത്. ''അങ്ങനെ കവിഹൃദയവും തേങ്ങി" എന്ന കെ എ ഷാജിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ദേവികയുടെ പോസ്റ്റ്.
ഡോ. ജെ ദേവികയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
So funny. ഇത്തരക്കാരെ പോസ്റ്റമ്മാവന്മാർ. എന്നു് വിളിക്കാം.