അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് കൊടുത്ത സംഭവത്തില്‍ അനുപമ ഐ എ എസ് വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഒരാഴ്ച്ച പിന്നിട്ടിട്ടും വിഷയത്തില്‍ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിന്റെ കോപ്പി അനുപമക്കോ മാധ്യമങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ലഭിച്ചിട്ടില്ലെന്നും ഡോ. ആസാദ്. കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയുടെയും സി ഡബ്ലിയു സിയുടെയും ഭാരവാഹികളെ തല്‍സ്ഥാനത്തു തുടരാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാറിനു കീഴില്‍ അതേ വകുപ്പിലെ ഒരു ഐ എ എസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണം എത്ര സ്വതന്ത്രവും നീതിയുക്തവുമായി നിര്‍വ്വഹിക്കപ്പെട്ടുകാണും എന്ന് ഊഹിക്കാമെന്നും നടപടിയൊന്നും സ്വീകരിക്കുന്നില്ല എന്നതു കൂടി കാണുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കുട്ടിക്കടത്തു വിവാദവുമായി ബന്ധപ്പെട്ട് ടി വി അനുപമ ഐ എ എസിന്റെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ചിട്ട് ഒരാഴ്ച്ച പിന്നിടുന്നു. ഇതുവരെ അതു സംബന്ധിച്ച് മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ പ്രതികരിച്ചു കണ്ടില്ല. പരാതിക്കാരിക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കിയില്ല. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ ആ റിപ്പോര്‍ട്ട് ലഭ്യമായില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി ഇതുവരെ പറഞ്ഞുകേട്ടില്ല.
ആ റിപ്പോര്‍ട്ട് ഏത് ലോക്കറിലാണ് അടച്ചു വെച്ചിരിക്കുന്നത്? കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയുടെയും സി ഡബ്ലിയു സിയുടെയും ഭാരവാഹികളെ തല്‍സ്ഥാനത്തു തുടരാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാറിനു കീഴില്‍ അതേ വകുപ്പിലെ ഒരു ഐ എ എസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണമാണ്. അത് എത്ര സ്വതന്ത്രവും നീതിയുക്തവുമായി നിര്‍വ്വഹിക്കപ്പെട്ടുകാണും എന്ന് ഊഹിക്കാം. നടപടിയൊന്നും സ്വീകരിക്കുന്നില്ല എന്നതു കൂടി കാണുമ്പോള്‍ കാര്യം വ്യക്തമാണ്. പല വിധ പ്രഹസനങ്ങള്‍ കണ്ടവരാണല്ലോ നാം.
ഇവിടെ മുഖ്യമന്ത്രി അദ്ധ്യക്ഷനായ ശിശുക്ഷേമ സമിതിയും സി ഡബ്ലിയു സിയും ഒരമ്മയുടെ പരാതി ലഭിച്ച ശേഷവും ദത്തു നടപടിയുമായി മുന്നോട്ടു പോയി എന്ന ഗുരുതരമായ ആരോപണമാണുള്ളത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പില്‍ സബ് ഇന്‍സ്പെക്ടറെ മുതല്‍ ഡി ജി പിയെവരെ നേരില്‍ കണ്ടു പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ല എന്ന ഒരമ്മയുടെ അതീവ ഗുരുതരമായ പരാതിയാണുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ദത്തുനാടകം കുട്ടിക്കടത്താണെന്നു വ്യക്തമാക്കുന്ന പരാതിയാണിത്.
ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി രേഖയുണ്ടാക്കിയും പിന്നീട് തിരുത്തിയും ധൃതിപ്പെട്ട് ദത്തിലേക്കു നീങ്ങിയും ശിശുക്ഷേമ സമിതി സംരക്ഷിക്കാന്‍ ശ്രമിച്ചത് ആരുടെ താല്‍പ്പര്യമാണ്? ഏതു നിയമമാണ് സമിതി പിന്തുടര്‍ന്നത്? അവരെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതിനാല്‍ രേഖകള്‍ ചുരണ്ടിത്തിരുത്തിയും സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിച്ചും കുറ്റകൃത്യം മായ്ച്ചു കളയാന്‍ അവസരമായി. അതു മുഖ്യമന്ത്രി അനുവദിച്ചു എന്നാണ് പറയേണ്ടത്.
സി പി എം കേന്ദ്ര കമ്മറ്റി അംഗവും വനിത ശിശു വികസന വകുപ്പിന്റെ മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി മുഖ്യമന്ത്രിയെ വിവരം അറിയിച്ചതിന്റെ പ്രതികരണം അവര്‍തന്നെ വ്യക്തമാക്കിയിരുന്നല്ലോ. ഇതൊരു കുടുംബ പ്രശ്നമാണ് എന്നല്ലേ മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയത്? ഇതൊക്കെ കുടുംബ പ്രശ്നമാണെങ്കില്‍ എന്തിനാണ് ഗാര്‍ഹിക പീഡന നിരോധന നിയമങ്ങള്‍? സര്‍ക്കാറിന് ഇതാണ് സമീപനമെങ്കില്‍ ആര്‍ക്കു പരാതിപ്പെടാനാവും? മുഖ്യമന്ത്രി ആദ്യം മുതല്‍ ഈ കുട്ടിക്കടത്തിന് അനുകൂലമായ സാഹചര്യമൊരുക്കി എന്നല്ലേ മനസ്സിലാക്കേണ്ടത്? അങ്ങനെയൊരു കേസില്‍ മുഖ്യമന്ത്രിക്കു കീഴിലുള്ള ഒരു ഉദ്യോഗസ്ഥയ്ക്കു എത്രമാത്രം നിഷ്പക്ഷ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയും?
അങ്ങനെയൊക്കെയാണെങ്കിലും നമുക്കു പ്രതീക്ഷ കൈവിടാനാവില്ല. അതിനാല്‍ നിയമ വ്യവസ്ഥയും അതിന്റെ സംവിധാനങ്ങളും അനുവദിക്കുന്ന നീതിക്കുവേണ്ടി ശ്രമിക്കാം. സര്‍ക്കാറിന് നീതിബോധമുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു സമര്‍പ്പിക്കുമായിരുന്നു. കുട്ടിക്കടത്ത് പകല്‍പോലെ വ്യക്തമായ ഒരു കേസില്‍ ചുരുങ്ങിയത് ശിശുക്ഷേമ സമിതിക്കും സി ഡബ്ലിയു സിക്കും മേല്‍ നടപടി എടുക്കാതെ കഴിയില്ല. അതു പരമാവധി നീട്ടിക്കൊണ്ടു പോകാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കേസില്‍ ശ്രീമതിടീച്ചര്‍ പുറത്തുവിട്ട വിവരം ധാരാളമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക