കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ മുന്‍ വികാരി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ച് ഹൈക്കോടതി. ഇരുപത് വര്‍ഷം തടവ് എന്നത് പത്ത് വര്‍ഷമായി കുറച്ചു. പത്ത് ലക്ഷം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും കുറച്ചിട്ടുണ്ട്. ശിക്ഷാവിധിക്കെതിരെ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് നാരായണ പിഷാരഡി ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. റോബിന്‍ വടക്കുംചേരിക്കെതിരെ പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളാണ് ചുമത്തിയിരുന്നത് എന്നാല്‍ പോക്‌സോയും ബലാത്സംഗവും ശരിവെച്ച കോടതി സ്ഥാപനത്തിന്റെ മേലധികാരി എന്ന പദവി ദുരുപയോഗം ചെയ്തു എന്ന കുറ്റം നീക്കം ചെയ്തു. ഇതോടെയാണ് ഇയാള്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചത്.
2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സെയിന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതേതുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചു. 2019-ല്‍ തലശേരി പോക്സോ കോടതി റോബിന്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും മൂന്ന് കേസുകളിലായി ഇരുപത് വർഷം തടവ് വിധിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഠിന തടവ് വിധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പ്രതിയെ രക്ഷിക്കാന്‍ ഇരയെ സ്വാധീനിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. റോബിനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പരസ്പര സമ്മതത്തോടെയുളള ലൈംഗികബന്ധമാണ് നടന്നതെന്നായിരുന്നു പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞത്. ഇരയെ വിവാഹം ചെയ്യാനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.