ഡല്‍ഹി: കർഷക പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ മരണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യില്‍ കണക്കുകളില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമോയെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിനാണ് കേന്ദ്ര കൃഷി മന്ത്രിയുടെ മറുപടി. രേഖാമൂലം എഴുതിയാണ് മറുപടി നല്‍കിയിരിക്കുന്നത്. കാർഷിക മന്ത്രാലയത്തിന്‍റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. അതുകൊണ്ടുതന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
കൃഷി മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരണപ്പെട്ടില്ലെന്ന അതെ വാദമാണ് എന്‍ ഡി എ ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. അടിസ്ഥാന താങ്ങു വില, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല, പ്രക്ഷോഭത്തില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്കുള്ള സമയം അനുവദിച്ചില്ല - കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമരം അവസാനിപ്പിക്കണമെങ്കില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതു കൂടാതെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്നും കര്‍ഷകര്‍ ആദ്യം മുതല്‍ക്കെ അവശ്യപ്പെട്ടിരുന്നു. അതിനാല്‍ നിയമം പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ സമരം അവസാനിപ്പിച്ചിട്ടില്ല. കര്‍ഷകര്‍ മുന്‍പോട്ട് വെച്ചിരിക്കുന്ന മറ്റ് അവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്.