പെരിയ ഇരട്ടകൊലപാതക്കത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍. ഇരട്ട കൊലപാതകം നടത്തിയവരില്‍ അവസാനത്തെ ആളുടെ കയ്യിലും വിലങ്ങ് വീഴും വരെ പോരാട്ടം തുടരുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പ്രതികളെ സിബിഐ ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നു. പെരിയ ഇന്ന് വെറും ഒരു സ്ഥലനാമം മാത്രമല്ല. പോരാട്ടത്തിന്റെ പ്രതീകമാണ്. രക്തസാക്ഷിത്വത്തിന്റെ തിളക്കമാണ്, അതിജീവനത്തിന്റെ അടയാളമാണ്. ഒരു നാടിന്റെയാകെ അരുമകളായ രണ്ട് ചെറുപ്പക്കാർ ശരത്ത് ലാൽ, കൃപേഷ്. യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകർ. ഒന്നുമില്ലായ്മയിൽ നിന്നും ജീവിതത്തോട് പൊരുതി നിന്നവർ. നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്നവർ.പെരിയയുടെ കണ്ണിലുണ്ണികൾ എന്നത് അലങ്കാര വാക്കല്ല. ഈ ചെറുപ്പക്കാരെയാണ് ഒരു സംഘം നരാധമന്മാർ ബൈക്ക് പിന്തുടർന്ന് തടഞ്ഞുനിർത്തി അരുംകൊല ചെയ്തത്. കേരളമാകെ സ്തംഭിച്ചുപോയ ഇരട്ടക്കൊലപാതകം.
ഇന്നും പെരിയയുടെ കണ്ണുനീർ തോർന്നിട്ടില്ല. കൊന്നാലും കീഴടക്കാൻ ആവില്ലെന്ന് ഇന്ന് ചരിത്രം നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. സിപിഎം കൊലയാളികൾ അഴിക്കുള്ളിലേക്ക് പോകുമ്പോൾ ഞങ്ങളുടെ പോരാട്ടം അവസാനിക്കുന്നില്ല. അക്രമരാഷ്ട്രീയത്തിനെതിരെ , കൊലപാതക രാഷ്ട്രീയത്തിനെതിരെ ശരത് ലാലിന്റേയും കൃപേഷിന്റേയും ഷുഹൈബിന്റേയും പ്രൗഢമായ ഓർമ്മകൾ നമ്മെ കർമ്മനിരതമാക്കുന്നു. അവസാനത്തെ കൊലയാളിക്കും കൈവിലങ്ങ് തീർക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക