വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടയെന്ന സമസ്തയുടെ തീരുമാനത്തിന് അഭിനന്ദനം അറിയിച്ച് മുന്‍ എം എല്‍ എ കെ ടി ജലീല്‍. പള്ളികളെ കോലാഹല വേദിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിൻ്റെ കുതന്ത്രമാണ് തങ്ങളുടെ ഇടപെടലിലൂടെ പൊളിഞ്ഞത്. വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ലീഗിൻ്റെ കുതന്ത്രം പൊളിഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത. അതിൻ്റെ പക്വതയും പാകതയും പാണ്ഡിത്യവുമുള്ള നേതൃത്വമാണ് ബഹുമാന്യനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. പള്ളികളെ കോലാഹല വേദിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിൻ്റെ കുതന്ത്രമാണ് തങ്ങളുടെ ഇടപെടലിലൂടെ പൊളിഞ്ഞത്. വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരും. ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കുക. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്. തട്ടിക്കൂട്ട് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി പുതിയ സാഹചര്യത്തിൽ ലീഗ് പിരിച്ചു വിടുകയാണ് ഉചിതം. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കും ശൈഖുൽ ജാമിഅ പ്രൊ: കെ ആലിക്കുട്ടി മുസ്ല്യാർക്കും ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ.