തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ജിഷ്ണു, നന്ദു, പ്രമോദ്, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. അഞ്ചാം പ്രതി വേങ്ങല്‍ സ്വദേശി അഭിക്കായി തിരച്ചില്‍ നടക്കുകയാണ്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവത്തിനുപിന്നില്‍ ആർ എസ് എസാണ് എന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെ തിരുവല്ല ചാത്തങ്കരയില്‍ വച്ചായിരുന്നു സന്ദീപിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ സന്ദീപ് എഴുന്നേറ്റ് സമീപത്തെ വയലിലേക്ക് ഓടിയെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സി പി എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. തിരുവല്ല നഗരസഭയിലും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. സന്ദീപിന്റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.