ഗാന്ധിനഗര്‍: സാമൂഹിക പ്രവര്‍ത്തക തീസ്ത സെതൽവാദിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുജറാത്ത് സര്‍ക്കാര്‍. 20 വര്‍ഷമായി സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് തീസ്ത നടത്തുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ എസ്‌ഐടിയുടെ നടപടിക്കെതിരെ സാക്കിയ ജാഫ്രി നല്‍കിയ ഹര്ജി പരിഗണിക്കുമ്പോഴായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആരോപണം.
കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി കൂടിയായിരുന്ന ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയെ തീസ്ത ചൂഷണം ചെയ്യുകയാണ്. രണ്ട് പതിറ്റാണ്ടായി ടീസ്റ്റ സംസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്തുകയാണ്. സാക്കിയ ജാഫ്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. അവര്‍ ആ കലാപത്തിന്‍റെ ഇരയാണ്. അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം ആ മുറിവില്‍ നിന്നുണ്ടാകുന്നതാണ്. എന്നാല്‍ തീസ്ത കേസിലെ സാക്ഷികളെയെല്ലാം നിരന്തരം സന്ദര്‍ശിച്ച് ഓരോ കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കുകയാണ്. ഇക്കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതാണ്. ഇതെല്ലാം വ്യാജ തെളിവുകളാണ്. ഇത്തരം വസ്തുതാ വിരുദ്ധമായ തെളിവുകള്‍ സൃഷ്ടിക്കുന്ന ഒരാളെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നും തുഷാര്‍ മേത്ത ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനും ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കേസിലെ രണ്ടാമത്തെ പരാതിക്കാരിയാണ് തീസ്ത സെതൽവാദ്. 2002-ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്.